മാപ്പു പറച്ചില്‍ ശീലമാക്കി കെമാല്‍ പാഷ, മുന്‍ ജഡ്ജിയുടെ അധിക്ഷേപം മലയാളികള്‍ക്ക് നാണക്കേട്, ഒരിക്കല്‍ക്കൂടി ഖേദം പറഞ്ഞ് തടിയൂരി, അന്ന് കെകെ ശൈലജയോടും ക്ഷമ ചോദിച്ചു

സ്വന്തം യൂട്യൂബ് ചാനലിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ എം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍പാഷ വക്കീല്‍ നോട്ടീസ് വന്നതോടെ മാപ്പു പറഞ്ഞ് തടിയൂരുകയാണ്.

കെ എം എബ്രഹാം അയച്ച വക്കീല്‍നോട്ടീസിനെ തുടര്‍ന്ന് കെമാല്‍ പാഷ വീഡിയോ പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിച്ച്‌ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയും ചെയ്തു.

കെ എം എബ്രഹാമിനെ ‘കാട്ടുകള്ളന്‍’, ‘അഴിമതി വീരന്‍’, ‘കൈക്കൂലി വീരന്‍’ തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ അധിക്ഷേപിക്കുകയാണ് ഉന്നതമായ ന്യായാധിപ സ്ഥാനത്തിരുന്ന കെമാല്‍ പാഷ ചെയ്തതെന്ന് കെ എം എബ്രഹാമിന്റെ വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

ചാനലുകളില്‍ ചര്‍ച്ചയ്‌ക്കെത്താറുള്ള കെമാല്‍ പാഷ എതിരഭിപ്രായമുളളവരേയും രാഷ്ട്രീയ നേതാക്കളേയുമെല്ലാം രൂക്ഷമായി വിമര്‍ശിക്കുക പതിവാണ്. നേരത്തെ മുന്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരേയും സമാനരീതിയിലുള്ള അധിക്ഷേപവും മാപ്പു പറച്ചിലും നടത്തിയിരുന്നു.

വടകര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കവെയാണ് ശൈലജ ടീച്ചറെ കെമാല്‍ പാഷ അധിക്ഷേപിച്ചത്. കെ.കെ. ശൈലജ പുലിവാല്‍ പിടിക്കും, ഷാഫി പറമ്ബിലിന് ലക്ഷ്യംവെച്ചത് തിരിച്ചടിച്ചു എന്ന തലക്കെട്ടില്‍ ഒരു യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച വീഡിയോക്കെതിരെ ശൈലജ ടീച്ചര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ഇതോടെ മുന്‍ ജഡ്ജി ഖേദപ്രകടനവുമയി എത്തി. വീഡിയോയുടെ തലക്കെട്ട് താന്‍ പറഞ്ഞതല്ല എന്നും യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നും കെമാല്‍ പാഷ ഖേദപ്രകടനത്തില്‍ പറയുകയുണ്ടായി. താന്‍ നടത്തിയ പ്രതികരണം കാരണം കെ.കെ. ശൈലജക്ക് മനോവേദന ഉണ്ടായെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.

ചാനലുകളിലെ സ്ഥിരം അതിഥികളിലൊരാളായ കെമാല്‍ പാഷയുടെ മുന്‍പിന്‍ നോക്കാതെയുള്ള പരാമര്‍ശങ്ങള്‍ ഉന്നത സ്ഥാനത്തിരുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല. മുന്‍ ജഡ്ജിയുടെ അടിക്കടിയുണ്ടാകുന്ന അധിക്ഷേപവും മാപ്പു പറച്ചിലും മലയാളികള്‍ക്കും നാണക്കേടാണ്.

Leave a Reply

Your email address will not be published. Required fields are marked *