കോട്ടയം മെഡിക്കല്‍ കോളേജ് അപകടം ; ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്ബ് സ്വദേശി ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും.

പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നാടിൻറെ നൊമ്ബരമായി മാറിയ ബിന്ദുവിനെ അവസാനമായി കാണാൻ നൂറുക്കണക്കിനാളുകളാണ് തലയോലപ്പറമ്ബിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. മകൻ നവനീതിൻറെയും ഭർത്താവ് വിശ്രുതൻറെയും കരച്ചില്‍ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ ഈറനണിഞ്ഞു. ചികിത്സയിലുള്ള മകള്‍ കഴുത്തില്‍ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാൻ എത്തിയത്. 11 മണിയോടെയാണ് സംസ്കാരം ക്രമീകരിച്ചിരിക്കുന്നത്.

ബിന്ദുവിന്റെ മകള്‍ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സ നല്‍കിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകള്‍ നവമിയുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്.

ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ബിന്ദു വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് കെട്ടിടം തകർന്നുവൂണ് അപകടമുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *