ബൈഡനെ പിന്നിലാക്കി ട്രംപിന്റെ മുന്നേറ്റം

യു.എസ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ, വീണ്ടും സര്‍വേ ഫലങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡനെ മറികടന്ന് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉള്‍പാര്‍ട്ടി പോരുകളില്‍ ഇരുവരും മത്സരിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ട്രംപും ഡൊമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായി ബൈഡനും തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.

അങ്ങനെയെങ്കില്‍ 2020ന് ശേഷം ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നതിന് യു.എസ് വീണ്ടും സാക്ഷിയാകും. എന്നാല്‍ ബൈഡന് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. 2020ല്‍ ട്രംപിനെ തോല്‍പ്പിക്കാൻ ബൈഡന് നിര്‍ണായകമായി മാറിയ അഞ്ച് സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം 70 ശതമാനത്തിലേറെ പേര്‍ 80കാരനായ ബൈഡന് പ്രായമേറിയെന്ന് അഭിപ്രായമുള്ളവരാണ്. 77കാരനായ ട്രംപിന് പ്രായമേറിയെന്ന് 19 ശതമാനം മാത്രമാണ് അഭിപ്രായപ്പെട്ടത്. ഒക്ടോബര്‍ 22നും നവംബര്‍ 3നും ഇടയിലാണ് സര്‍വേ നടത്തിയത്.

സാമ്ബത്തികം, കുടിയേറ്റം, ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുമ്ബോള്‍ കൂടുതല്‍ പേരും ട്രംപിനെയാണ് തിരഞ്ഞെടുത്തത്. സര്‍വേ നടത്തിയ നേവാഡ, ജോര്‍ജിയ, അരിസോണ, മിഷിഗണ്‍, പെൻസില്‍വേനിയ സംസ്ഥാനങ്ങളിലെ വോട്ടര്‍മാ‌ര്‍ ട്രംപിനെയാണ് അനുകൂലിക്കുന്നത്. വിസ്കോൻസിൻ ബൈഡനൊപ്പമാണ്.

സ്ത്രീകളില്‍ കൂടുതലും ട്രംപിനെ അനുകൂലിക്കുന്നു. 2020ല്‍ 30 വയസില്‍ താഴെയുള്ളവരുടെ ശക്തമായ പിന്തുണ ബൈഡനുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത് കുറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ. മുമ്ബ് ഡൊണാള്‍ഡ് ട്രംപിനായിരുന്നു പദവിയിലെത്തിയ ഏറ്റവും പ്രായം കൂടിയ യു.എസ് പ്രസിഡന്റ് എന്ന റെക്കാഡ്. സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ ട്രംപിന് 70 വയസും 220 ദിവസവുമായിരുന്നു പ്രായം.

78ാം വയസിലാണ് ബൈഡൻ പ്രസിഡന്റായി ചുമതലയേറ്റത്. 77 ാം വയസില്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ റൊണാള്‍ഡ് റീഗന്റെ റെക്കാഡ് തകര്‍ത്ത് യു.എസില്‍ പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റെന്ന നേട്ടവും ബൈഡൻ സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *