ജപ്പാനില്‍ പുതുവര്‍ഷ ദിനത്തിലുണ്ടായത് 155 ഭൂചലനങ്ങള്‍

പുതുവര്‍ഷദിനത്തില്‍ ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷിക്കാവയിലുണ്ടായ ശക്തമായ ഭൂചനങ്ങളില്‍ മരിച്ചവരുടെ എണ്ണം 13 ആയി.

നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂകമ്ബത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് മുന്നറിയിപ്പിന്‍റെ തീവ്രത കുറച്ചു. തീരമേഖലയില്‍ നിന്ന് ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാൻ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, തുടര്‍ചലനങ്ങള്‍ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പുണ്ട്.

തിങ്കളാഴ്ച വൈകീട്ട് റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ആകെ 155 ഭൂചലനങ്ങള്‍ മേഖലയില്‍ അനുഭവപ്പെട്ടതായാണ് ജപ്പാൻ ഭൂകമ്ബ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വരുംദിവസങ്ങളില്‍ തുടര്‍ചലനങ്ങള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇഷിക്കാവയില്‍ പലയിടത്തും റോഡും വൈദ്യുതിവിതരണവും തകര്‍ന്നു. 33,000 വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചിരിക്കുകയാണ്.

തിങ്കളാഴ്ച വൈകീട്ട് നാലിനു ശേഷമാണ് ഇഷിക്കാവ തീരത്ത് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ വിവിധയിടങ്ങളില്‍ അനുഭവപ്പെട്ടത്. ഇതിലൊന്ന് റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്നാണ് ഇഷികാവ, ഹോൻഷു, ഹൊക്കായ്ഡോ ദ്വീപുകളില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അഞ്ചര മീറ്റര്‍ ഉയരത്തില്‍ തിരമാല ആഞ്ഞടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. പലയിടത്തും ഒന്നരമീറ്ററോളം ഉയരത്തില്‍ തിരമാലകളെത്തി.

ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുതിയടക്കം നിലച്ചു. ജനങ്ങള്‍ തെരുവിലൂടെ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഭൂചലനമുണ്ടായ പ്രദേശങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി. ദേശീയപാതകള്‍ പലതും അടച്ചു. കുടിവെള്ള പൈപ്പുകള്‍ തകര്‍ന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *