പിഎം ശ്രീ നടപ്പാക്കാന്‍ ആലോചനയുമായി യുഡിഎഫ്, എല്‍ഡിഎഫിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തി, ന്യൂനപക്ഷ വോട്ടുകള്‍ നേടിയശേഷം അതേ പദ്ധതി നടപ്പാക്കുന്നു

എല്‍ഡിഎഫിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ യുഡിഎഫിന് തുണയായ പിഎം ശ്രീ പദ്ധതി വിഡി സതീശന്‍ സര്‍ക്കാര്‍ നടപ്പാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍ദ്ദേശിച്ചു.

ആര്‍എസ്‌എസ് അജണ്ട വിദ്യാഭ്യാസത്തിലൂടെയും പാഠ്യപദ്ധതിയിലൂടെയും നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് കടുത്ത പ്രതിഷേധം ഉയര്‍ത്തിയതും തെരഞ്ഞെടുപ്പിലെ പ്രചരണായുധമാക്കിയതും. അതേ പദ്ധതിയാണ് യുഡിഎഫ് അധികാരത്തിലെത്തിയതോടെ നടപ്പാക്കാന്‍ ആലോചിക്കുന്നത്.

യുഡിഎഫ് നേതാക്കള്‍ ഇതിനെ ആര്‍എസ്‌എസ് അജണ്ട, മേജോറിറ്റേറിയന്‍ നാഷണലിസം കുത്തിവയ്ക്കുന്ന പദ്ധതി എന്നിങ്ങനെയെല്ലാം വിശേഷിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളര്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇത് നടപ്പാക്കില്ലെന്നും പറയുകയുണ്ടായി. എല്‍ഡിഎഫിനുള്ളിലും സിപിഐ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തി. മന്ത്രിസഭാ യോഗങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ നിലപാട് മാറി. ന്യൂനപക്ഷ വോട്ടുകള്‍ നേടിയ ശേഷം, പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള ആലോചനയിലാണ് യുഡിഎഫ് നേതൃത്വം. മുന്‍പ് എതിര്‍ത്ത ‘ആര്‍എസ്‌എസ് അജണ്ട’ ഇപ്പോള്‍ ഫണ്ടിന്റെ ആവശ്യകത മൂലം സ്വീകരിക്കേണ്ടി വരുമെന്ന നിലപാടിലേക്ക് മാറുന്നതായാണ് വിലയിരുത്തലുകള്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ടെന്നതും ഇരട്ടത്താപ്പ് ഊന്നിപ്പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പൂര്‍ണമായി നടപ്പാക്കിയാല്‍, മുന്‍പത്തെ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ നാടകം മാത്രമായിരുന്നുവെന്ന് വ്യക്തമാകും. ന്യൂനപക്ഷ സംഘടനകളുടെ പ്രതികരണവും, എല്‍ഡിഎഫിന്റെ എതിര്‍പ്പും, കേന്ദ്ര സംസ്ഥാന ബന്ധവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിര്‍ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *