ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നല്കാൻ തയാറാകാതെ സിപിഎം. ലഹരിക്കേസില്‍ അകപ്പെട്ട് പിന്നീട് കോടതിയില്‍ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനായ ശേഷം പാർട്ടി അംഗത്വം പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്കിയ അപേക്ഷ പാർട്ടി 4 തവണയാണ് തള്ളിയത്.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ കൂടിയായ ബിനീഷിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും പാർട്ടിയില്‍ നിന്ന് നിരന്തരം മാറ്റിനിർത്തുന്നതിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നു.
കഴിഞ്ഞ 2020 ഒക്ടോബറിലാണ് ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലാകുന്നത്. ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതായുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ 2020-ല്‍ തന്നെ ബിനീഷിന്റെ പ്രാഥമിക അംഗത്വം സിപിഎം ഔദ്യോഗികമായി മരവിപ്പിക്കുകയായിരുന്നു. അതിനു മുൻപ് 2001 മുതല്‍ 2020 വരെ തുടർച്ചയായി രണ്ട് പതിറ്റാണ്ടോളം ബിനീഷിന് പാർട്ടിയില്‍ അംഗത്വമുണ്ടായിരുന്നു. പിന്നീട് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2023 ഒക്ടോബറിലാണ് കർണ്ണാടക ഹൈക്കോടതി ബിനീഷിനെ ഈ കേസില്‍ നിന്നും പൂർണ്ണമായും കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്.
