കേരളത്തിലെ പൊലീസ് ബാഹ്യസമ്മര്‍ദങ്ങളില്ലാതെ നീതിയുക്തമായിപ്രവര്‍ത്തിക്കുന്ന സേന: മുഖ്യമന്ത്രി

ബാഹ്യസമ്മർദങ്ങളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കുന്ന പൊലീസ് സേനയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മാങ്ങാട്ടുപറമ്ബിലെ കെഎപി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

ഏത് സമയത്തും ഭയരഹിതരായി കേരളത്തിലെ ഏത് പൊലീസ് സ്റ്റേഷനുകളിലും കടന്നു ചെല്ലാനാകുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ബാഹ്യസമ്മർദ്ദങ്ങള്‍ക്കും പൊലീസ് വഴങ്ങിയ കാലമുണ്ടായിരുന്നു. നിലവില്‍ അത്തരമൊരു സാഹചര്യം ഇല്ല. നീതിപൂർവ്വം ഉത്തരവാദിത്തം പൊലീസുകാർക്ക് ചെയ്യാനാകുന്നുണ്ട്. ആ ഉത്തരവാദിത്തം പുതിയ സേനാംഗങ്ങളും ഭംഗിയായി നിറവേറ്റണം. പൊതുജനങ്ങളോട് സൗമ്യമായി പെരുമാറുമ്ബോള്‍ തന്നെ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ആരുടെയും അനുവാദത്തിന് കാത്തു നില്‍ക്കേണ്ടതില്ല. സ്ത്രീകള്‍, കുട്ടികള്‍ എന്നിവർക്ക് സുരക്ഷ ഉറപ്പാക്കാൻ മുന്തിയ പരിഗണന നല്‍കണം. ജനങ്ങളുടെ സുഹൃത്തായി പ്രവർത്തിക്കുമ്ബോഴും ക്രിമിനലുകളോട് വിട്ടുവീഴ്ച അരുത്. ജനകീയ പൊലീസ് നയത്തിലൂന്നിയ പ്രവർത്തനമാണ് സേനയ്ക്കുള്ളത്. ആ പെരുമാറ്റങ്ങളാണ് സേനയിലേക്ക് പുതുതായി വരുന്നവരും പിന്തുടരേണ്ടത്. ബിടെക്, എംബിഎ, ബിരുദാന്തര ബിരുദം, ബി എഡ് തുടങ്ങി ഉയർന്ന വിദ്യാഭ്യാസ യോഗ്യത യുള്ളവരാണ് സേനയിലേക്ക് പുതുതായി കടന്നുവരുന്നത്. യോഗ്യതയ്ക്കനുസരിച്ച്‌ ഉയർന്ന നിലവാരമുള്ള പെരുമാറ്റം സേനാംഗങ്ങള്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈബർ, ശാസ്ത്രീയ അന്വേഷണങ്ങളില്‍ രാജ്യത്തെ ഒന്നാമത്തെ സേനയാണ് കേരളത്തിലേത്. പോലീസ് സേനയെ ആധുനീകരിക്കുന്നതിനും നവീകരിക്കുന്നതിനും വലിയ ശ്രമം നടക്കുന്നു. അടിസ്ഥാന സൗകര്യം വർധിപ്പിച്ചു സൈബർ ഫോറൻസിക് മേഖലയില്‍ ആധുനിക പരിശീലനം നല്‍കുക, വനിതാ പ്രാതിനിധ്യം വർധിപ്പിക്കുക, സേനയുടെ അംഗബലം വർധിപ്പിക്കുക എന്നിവ സർക്കാർ നടപ്പാക്കുന്നു. ഇതിനനുസരിച്ച്‌ നീതിപൂർവ്വമായി ജോലി ചെയ്യാൻ പോലീസിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎപി രണ്ട്, നാല് ബറ്റാലിയനുകളിലെ പരിശീലനം പൂർത്തിയാക്കിയ 479 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡാണ് കഴിഞ്ഞത്.

പരിശീലന കാലയളവിലെ മികച്ച പ്രകടനത്തിന് കെഎപി നാലാം ബറ്റാലിയനിലെ പി. കെ സൻജോഗ് (ഇൻ ഡോർ), ഇ. പി. ശ്രീകാന്ത്(ഔട്ട് ഡോർ), പി. അഖില്‍(ഷൂട്ടർ), വി.പി. നിഖില്‍രാജ് (ഓള്‍റൗണ്ടർ) കെ. വി. നിഥിൻ (സൈബർ മികവ്), കെഎപി രണ്ടാം ബറ്റാലിയനിലെ പി. അരുണ്‍ (ഇൻ ഡോർ), അമല്‍ മനോഹർ (ഔട്ട ്ഡോർ), ജി. കിഷോർ (ഷൂട്ടർ), പി. അരുണ്‍ (ഓള്‍റൗണ്ടർ), ഷാമില്‍ സത്താർ (സൈബർ മികവ്) എന്നിവർക്കുള്ള ട്രോഫി മുഖ്യമന്ത്രി വിതരണം ചെയ്തു.

ചടങ്ങില്‍ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ, എഡിജിപി എസ്. ശ്രീജിത്ത്, ഡിഐജി ആംഡ് പോലീസ് ബറ്റാലിയൻ ഡോ. അരുള്‍ ആർ. ബി. കൃഷ്ണ, കെഎപി നാലാം ബറ്റാലിയൻ കമാണ്ടന്റ് എ. ശ്രീനിവാസൻ, കെഎപി രണ്ടാം ബറ്റാലിയൻ കമാണ്ടന്റ് ആർ. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *