പൊതുപണിമുടക്ക് ദിനത്തില്‍ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ.
ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.
അനാവശ്യസമരമാണ് ബസ്സുടമകള്‍ നടത്തുന്നത്. ജി.പി.എസും, സ്പീഡ് ഗവർണറും ഒഴിവാക്കാനാണ് അവർ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് നടപ്പില്ല. വിദ്യാർഥികളുടെ കണ്‍സെഷൻ വിഷയത്തില്‍ കൂടുതല്‍ ചർച്ചയുണ്ടാകും. വിദ്യാർഥി യൂനിയനുകളുമായി ഇക്കാര്യത്തില്‍ ചർച്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍, മന്ത്രിയെ തള്ളി വിവിധ കെ.എസ്.ആർ.ടി.സി യൂനിയകള്‍ രംഗത്തെത്തി. പണിമുടക്കുമെന്ന് ഐ.എൻ.ടി.യു.സി അറിയിച്ചപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നായിരുന്നു സി.ഐ.ടു.യു മറുപടി.
കേന്ദ്രസർക്കാറിന്റെ തൊഴില്‍ദ്രോഹ, കർഷകവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടി സംയുക്ത ട്രേഡ് യൂനിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി ആരംഭിക്കും. ലേബർ കോഡുകള്‍ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരി വില്‍പന അവസാനിപ്പിക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയർത്തിയാണ് പൊതുപണിമുടക്ക്.
കർഷകർ, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എ.യു.ടി.യു.സി, എച്ച്.എം.എസ്, സേവ, ടി.യു.സി.ഐ തുടങ്ങി പത്തു തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. 25 കോടി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ ട്രേഡ് യൂനിയൻ കോണ്‍ഗ്രസ് പ്രതിനിധി അമർജിത് കൗർ പറഞ്ഞു. സി.പി.എം, സി.പി.ഐ തുടങ്ങിയ പാർട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളി നേതാക്കള്‍, സംയുക്ത കിസാൻ മോർച്ച, കാർഷിക തൊഴിലാളി സംഘടനകള്‍ എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ട്.