മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോള്‍ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പിണറായി വിജയന്റേത് പരാജിതന്റെ കപട ആത്മ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. പി ആർ ഏജൻസി എപ്പോഴും മുഖ്യമന്ത്രിയുടെ കൂടെയില്ല.
അതുകൊണ്ടാണ് മോശം പദപ്രയോഗങ്ങളിലൂടെ യഥാർത്ഥ മുഖം വെളിച്ചത്തു വരുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടിയില്ല എന്നത് ശരിയാണ്.
ജോസഫ് വാഴക്കന് സീറ്റ് കിട്ടാത്തതില്‍ തനിക്ക് വേദനയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സുധാകരന് സീറ്റ് നല്‍കണമെന്ന് താൻ പറഞ്ഞ കാര്യം ചെന്നിത്തല നിഷേധിക്കുകയും ചെയ്തില്ല.
അതേസമയം, ഒരു മുഖ്യമന്ത്രി ചർച്ചയും കോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
മുതിർന്ന നേതാക്കളുമായി സംസാരിച്ച് കർണാടക മാതൃകയില്‍ മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ പറഞ്ഞിരുന്നു.
തിരുവല്ലയിലെ യുഡിഎഫ് കണ്‍വെൻഷനില്‍ രമേശ് ചെന്നിത്തല വേദിയില്‍ ഇരിക്കെയാണ് പി ജെ കുര്യന്റെ പ്രസ്താവന.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നേരത്തെ പറഞ്ഞിരുന്നത്.
അതിനിടെയാണ് പി ജെ കുര്യന്റെ പരസ്യ പ്രസ്താവന. മുഖ്യമന്ത്രി സ്ഥാനത്തിനായി കലഹിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശനും പറഞ്ഞിരുന്നു.
