നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ചിരുന്ന മാലയില്‍ പുലിപ്പല്ലാണെന്ന പരാതിയില്‍ നോട്ടീസ് നല്‍കാനൊരുങ്ങി വനം വകുപ്പ്.
തൃശൂർ ഡിഎഫ്‌ഒയ്ക്കു മുന്നില്‍ മാല ഹാജരാക്കാനും ഇതിനെക്കുറിച്ച് വിശദീകരിക്കാനും നിർദേശിച്ചായിരിക്കും നോട്ടീസ് നല്‍കുക എന്നാണ് വിവരം. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ മഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലാണ് വനം വകുപ്പ് നടപടിക്കൊരുങ്ങുന്നത്. നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയില്‍ ഉണ്ടായിരുന്നത് പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്ന് സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരൻ പൊലീസിനെയും വനം വകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി പരിശോധിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. മാലയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാർഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നാണു വനം വകുപ്പ് പരിശോധിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
ഡിഎഫ്‌ഒയ്ക്ക് മുമ്ബാകെ ഹാജരായി പുലിപ്പല്ല് മാലയെക്കുറിച്ച് സുരേഷ് ഗോപി വിശദീകരണം വരുമെന്നാണ് വിവരം. തുടക്കത്തില്‍ ഇതുസംബന്ധിച്ച് ഡിഎഫ്‌ഒ നല്‍കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷമാകും ഹാജരാകുന്ന കാര്യത്തില്‍ അന്തിമമായി തീരുമാനിക്കുക. നേരത്തെ റാപ്പർ വേടനെ പുലിപ്പല്ല് ഘടിപ്പിച്ച മാല ധരിച്ചു എന്ന പേരില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയും ഒരു ദിവസം ജയിലില്‍ പാർപ്പിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.