മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരനും ഭാര്യയും. ‘തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു അധിക്ഷേപം.
സുധാകരന്റെ ഭാര്യയും മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ചു. നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല താനെന്നും ജി സുധാകരൻ പറഞ്ഞു.
മുൻ എംഎല്‍എ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ‘തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെ’ന്നായിരുന്നു അധിക്ഷേപം. തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.
‘ആവശ്യമില്ലാത്ത പേര് പറയരുത്. നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം. അത് കയ്യില്‍ വെച്ചാല്‍ മതി. അനാവശ്യ കാര്യങ്ങള്‍ ചോദിക്കരുത്. അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി. പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ’, ജി സുധാകരൻ പറഞ്ഞു.
പിന്നാലെ തേർഡ് റേറ്റിനും താഴെയാണെന്ന് പറഞ്ഞ് ജി സുധാകരൻ അധിക്ഷേപിക്കുകയും ചെയ്തു . ചാനല്‍ പ്രവർത്തകനെ സൂക്ഷിച്ചുനോക്കി സുധാകരനോടു ഭാര്യ പറഞ്ഞു, ‘ഞാൻ പഠിപ്പിച്ചയാളാണ്’. അതുകേട്ടതും ‘നീ നന്നായി പഠിപ്പിക്കാത്തതു കൊണ്ടാണ് ഇങ്ങനെ’യെന്നു ജി. സുധാകരന്റെ തഗ് ഡയലോഗ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും അഭിപ്രായം പറയണ്ട ആളല്ല താനെന്നും ജി സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തന്നോട് ചോദിച്ചിട്ടില്ല. തന്നോട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
