ഡിജിറ്റല്‍ സർവകലാശാല താല്‍ക്കാലിക വി സി ഡോ. സിസ തോമസിന്റെ ഹർജിയില്‍ സർക്കാരിന് തിരിച്ചടി. പെൻഷൻ ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കകം എല്ലാ വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സിസ തോമസിന്റെ പെൻഷൻ ഉള്‍പ്പെടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങളാണ് തടഞ്ഞുവെച്ചിരുന്നത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവർ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
അതേസമയം, സിസ തോമസിന്റെ ഹർജിയില്‍ സർക്കാരിന് നേരിടേണ്ടി വന്നത് കോടതിയുടെ അതിരൂക്ഷ വിമർശനമാണ്. ജീവനക്കാരുടെ ആനുകൂല്യം ഉള്‍പ്പെടെയുള്ളവയില്‍ അവർ വിരമിക്കുന്നതിന് മുൻപ് തന്നെ സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. രണ്ട് വർഷമായി സിസ തോമസിന്റെ ആനുകൂല്യങ്ങള്‍ നല്‍കാതെ സർക്കാർ എന്താണ് അന്വേഷിച്ചുകൊണ്ടിരുന്നതെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
മുൻപ് സിസ തോമസിനെതിരായ സർക്കാരിന്റെ ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു. സിസ തോമസിനെതിരായ നടപടിയില്‍ ഹൈക്കോടതി കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഡോക്ടർ എം എസ് രാജശ്രീയെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് ഗവർണർ സിസ തോമസിനെ കെടിയു വി സി സ്ഥാനത്തേക്ക് നിയമിച്ചത്. നിയമനം ചട്ടവിരുദ്ധം എന്നായിരുന്നു സർക്കാർ നിലപാട്. സിസ തോമസ് വിരമിച്ച ശേഷം പെൻഷൻ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.