ലാഹോര്‍ നഗരം പ്രകമ്ബനം കൊണ്ടു; മൂന്ന് സ്ഫോടനങ്ങള്‍, ജനങ്ങള്‍ പരിഭ്രാന്തര്‍

പാകിസ്ഥാനിലെ ലാഹോർ നഗരത്തില്‍ വ്യാഴാഴ്ച (മെയ് 08) രാവിലെ മൂന്ന് തുടർച്ചയായ സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്തു.

നഗരത്തില്‍ സൈറണ്‍ മുഴങ്ങുന്നത് കേട്ടതായും പുകപടലങ്ങള്‍ ഉയർന്നതായും പാകിസ്ഥാനിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് പ്രവിശ്യയിലെ വോള്‍ട്ടണ്‍ റോഡ് പരിസരത്താണ് സ്ഫോടന ശബ്ദം ആദ്യം കേട്ടത്. സ്ഫോടനങ്ങളുടെ കാരണം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ലാഹോറില്‍ നിന്ന് സൈറണ്‍ മുഴങ്ങുന്നതിന്റെയും നഗരത്തില്‍ പുക ഉയരുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങളും ഈ സംഭവത്തെക്കുറിച്ച്‌ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ഫോടനങ്ങളുടെ ആഘാതത്തില്‍ പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി റോഡുകളില്‍ കൂട്ടംകൂടുന്ന ദൃശ്യങ്ങളും ലഭ്യമാണ്. വോള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപമുള്ള ഗോപാല്‍ നഗർ, നസീറാബാദ് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും സ്ഫോടന ശബ്ദം കേട്ടത്.

അതേസമയം, അടുത്തിടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ലാഹോറില്‍ കൂടുതല്‍ പാകിസ്ഥാൻ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ലാഹോറിന് സമീപമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിലും പാക് സൈന്യത്തിന്റെ സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ അതിർത്തിക്ക് വളരെ അടുത്തുള്ള ഒരു പ്രധാന നഗരമാണ് ലാഹോർ. വാഗാ അതിർത്തിയില്‍ നിന്ന് ഏകദേശം രണ്ടര മണിക്കൂർ യാത്രാ ദൂരമേ ഇവിടേക്കുള്ളൂ. ഈ സുപ്രധാനമായ സ്ഥാനവും നിലവിലെ സാഹചര്യവും കണക്കിലെടുത്താണ് ലാഹോറില്‍ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ രാത്രി പാകിസ്ഥാൻ ഇന്ത്യക്കെതിരെ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും വിജയിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. പഞ്ചാബ് അതിർത്തിയില്‍ പാക് വിമാനങ്ങള്‍ എത്തിച്ചേർന്നെങ്കിലും ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധം ശക്തമായതിനെ തുടർന്ന് അവ തിരികെ പോകുകയായിരുന്നു.

ലാഹോറിലെ സ്ഫോടനങ്ങളും അതിനെ തുടർന്നുള്ള സൈനിക വിന്യാസവും മേഖലയിലെ സംഘർഷാവസ്ഥ വർദ്ധിപ്പിക്കുമോ എന്ന് ഉറ്റുനോക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *