മകളുടെ വിവാഹത്തില്‍ പങ്കെടുക്കണം : മോൻസണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസണ്‍ മാവുങ്കലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോൻസണ്‍ മാവുങ്കലിന് ജാമ്യം അനുവദിച്ചത്.

ഒരാഴ്ച്ചത്തേക്കാണ് ജാമ്യം. ജസ്റ്റിസുമാരായ പി ഗോപിനാഥ്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2021 സെപ്റ്റംബർ മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വർഷം മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയുളള കോടതിയുടെ ഉത്തരവ്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും മെയ് 11-ന് ചേർത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം നല്‍കിയുളള കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

ഇടക്കാല ജാമ്യം ഒരുകാരണവശാലും നീട്ടില്ലെന്നും വിയ്യൂർ ജയിലില്‍ മെയ് 14-ന് വൈകീട്ട് അഞ്ചിന് മുൻപ് റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശമുണ്ട്. ഹർജി വീണ്ടും 19-ന് പരിഗണിക്കാൻ മാറ്റി. പോക്സോ കേസിലും പ്രതിയാണ് മോൻസണ്‍ മാവുങ്കല്‍. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുളളത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി പത്തുകോടി രൂപയോളം തട്ടിയെടുത്തു എന്നാണ് മോൻസണ്‍ മാവുങ്കലിനെതിരായ കേസ്.

Leave a Reply

Your email address will not be published. Required fields are marked *