ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ എക്സൈസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
ഒന്നാം പ്രതി തസ്ലിമയ്ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ഓണ്‍ലൈൻ വഴിയാണ് ഹാജരായത്. തന്നെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു തസ്ലിമയുടെ ഭർത്താവ് സുല്‍ത്താൻ അക്ബർ അലി കോടതിയില്‍ വാദിച്ചത്. താൻ ലഹരി വസ്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും തസ്ലിമയുടെ ഭർത്താവാണെന്ന കാരണത്താലാണ് തന്നെയും പ്രതിചേർത്തതെന്നായിരുന്നു ഇയാളുടെ വാദം.
അതേസമയം സിനിമ മേഖലയില്‍ പ്രവർത്തിച്ചിരുന്നതിനാല്‍ ഷൈൻ ടോം ചാക്കോ ഉള്‍പ്പടെയുള്ള സിനിമ നടന്മാരെ അറിയാമെങ്കിലും ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് തസ്ലിമ പറഞ്ഞു. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു തസ്ലിമയുടെ പ്രതികരണം. എന്നാല്‍ പ്രതികളുടെ മൊഴികള്‍ പൂർണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമെ സിനിമ നടൻമാരെ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂവെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ പറഞ്ഞു.