പഹല്‍ഗാം ആക്രമണത്തിന് പാകിസ്ഥാന് സഹായം നല്‍കിയത് ഹമാസ്? ഇന്ത്യൻ തിരിച്ചടി ഇനിയും വൈകും; കാരണങ്ങള്‍ പലത്

ഇരുപത്തിയാറ് നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് സഹായം ചെയ്തതിനുള്ള തിരിച്ചടി ഇന്ത്യ പാകിസ്ഥാന് എപ്പോള്‍ നല്‍കും എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

തിരിച്ചടി നല്‍കുമെന്ന് ഉറപ്പിച്ചുകൊണ്ട് നയതന്ത്ര രംഗത്തടക്കം ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ഹമാസിന്റെ സഹായം കിട്ടിയെന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്. ഹമാസ് നേതാക്കള്‍ പാക് രഹസ്വാന്വേഷണവിഭാഗവുമായി നിരന്തരം സമ്ബർക്കം പുലർത്തിയിരുന്നു എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

കഴിഞ്ഞ ഒരുവർഷത്തിനിടെ ഹമാസിന്റെ മുതിർന്ന നേതാക്കള്‍ പാകിസ്ഥാനില്‍ പലതവണ സന്ദർശനം നടത്തിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്റലിജൻസിന് ലഭിച്ചിട്ടുണ്ട്. ഹമാസ് സംഘം അടുത്തിടെ ബഹവല്‍പൂരിലെ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇതിനാെപ്പം അതിർത്തിയിലെ തന്ത്രപ്രധാന പാക് സൈനിക കേന്ദ്രങ്ങളും ഹമാസ് നേതാക്കള്‍ സന്ദർശിച്ചു എന്നാണ് ഇന്റലിജൻസ് ഏജൻസികള്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചാലേ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയർത്തിക്കൊണ്ടുവരാൻ ഇന്ത്യയ്ക്ക് കഴിയൂ.

ഒക്ടോബർ 7 ആക്രമണത്തിന് സമാനം

പഹല്‍ഗാമില്‍ കഴിഞ്ഞദിവസം നടന്ന ആക്രമണം ഹമാസ് ഒക്ടോബർ 7 ന് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണെന്ന് മുൻ പെന്റഗണ്‍ ഉദ്യോഗസ്ഥൻ മൈക്കല്‍ റൂബിൻ പറയുന്നത്. ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്ന രീതിയായിരുന്നു ഹമാസ് സ്വീകരിച്ചത്. ജൂതന്മാരെയാണ് ഹമാസ് തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചത്. പഹല്‍ഗാമിലെ ആക്രമണത്തില്‍ ജീവൻ നഷ്ടമായതില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഹിന്ദുക്കളായിരുന്നു. ഭീകരരുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി തിരിച്ചാക്രമിക്കാൻ ശ്രമിച്ച കുതിര സവാരിക്കാൻ സയ്യിദ് ആദില്‍ ഹുസൈൻ ഷാ മാത്രമാണ് കൊല്ലപ്പെട്ടവരിലെ ഏക മുസ്ലീം. മറ്റുള്ളവരെയെല്ലാം പേരുചോദിച്ച്‌ ഹിന്ദുക്കളെന്ന് ഉറപ്പുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തിയതുപോലുള്ള ഒരു തിരിച്ചടി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തുകയാണ് വേണ്ടതെന്നും മൈക്കല്‍ റൂബിൻ പറയുന്നുണ്ട്. ‘സത്യസന്ധമായി പറഞ്ഞാല്‍, ഇസ്രായേല്‍ ഹമാസിനോട് ചെയ്തതുപോലെ പാകിസ്ഥാനോടും അവരുടെ രഹസ്യന്വേഷണ ഏജൻസിയായ ഐഎസ്‌ഐയോടും ഇന്ത്യ ചെയ്യുകയാണ് വേണ്ടത് എന്നാണ് മൈക്കല്‍ റൂബിൻ പറയുന്നത്.

അതിനും വേണം തെളിവ്

പാക് ഒത്താശയോടെയാണ് പഹല്‍ഗാമിലെ ഭീകരാക്രമണമെന്ന് ഇതിനകം വ്യക്തമായെങ്കിലും ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചാലേ പാകിസ്ഥാന് മേല്‍ ഒരു സൈനിക നടപടിക്ക് മുതിരാൻ ഇന്ത്യയ്ക്ക് സാധിക്കൂ. അത്തരത്തിലുള്ള തെളിവുകള്‍ കണ്ടെത്താനാകും ഇന്ത്യയുടെ ആദ്യശ്രമം. തെളിവുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. തിരിച്ചടി പാകിസ്ഥാൻ പ്രതീക്ഷിച്ചിരിക്കുന്നതിനാല്‍ അത്തരത്തിലുള്ള തെളിവുകള്‍ ലഭിച്ചാലും അതൊന്നും പരസ്യമാക്കാൻ ഇന്ത്യ മുതിരില്ല. അതിർത്തിയില്‍ നിന്ന് പാകിസ്ഥാൻ ആള്‍ക്കാരെ ഒഴിപ്പിച്ചതും സൈനിക കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ എത്തിച്ച്‌ വിന്യാസം നടത്തിയതും ഇതിന് തെളിവാണെന്നാണ് വിലയിരുത്തുന്നത്.

തിരിച്ചടിക്കുമ്ബോള്‍ പാകിസ്ഥാനിലെ ഏതെല്ലാം കേന്ദ്രങ്ങളിലായിരിക്കണം ശക്തമായ ആക്രമണം നടത്തേണ്ടെതെന്നകാര്യത്തില്‍ ഇന്ത്യൻ സൈന്യം ഇതിനകം തീരുമാനമെടുത്തിട്ടുണ്ടാവും എന്നാണ് കരുതുന്നത്. പാകിസ്ഥാൻ സ്വപ്നത്തില്‍പ്പാേലും കരുതാത്ത കേന്ദ്രങ്ങളിലായിരിക്കും കനത്ത പ്രഹരം ഏല്‍പ്പിക്കാൻ ശ്രമിക്കുക എന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. അതിർത്തികടന്നുള്ള കാലാള്‍ നീക്കം ഉണ്ടാവാൻ ഇടയില്ല എന്നും അവർ സൂചിപ്പിക്കുന്നു. പഹല്‍ഗാം ആക്രമത്തിന് പിന്നാലെ ഇന്ത്യയുടെ ശക്തമായ പ്രതികരണം ഉയർന്നപ്പോള്‍ തന്നെ അതിർത്തിയില്‍ കുഴിബോംബുകള്‍ ഉള്‍പ്പടെയുള്ള ചതിക്കുഴികള്‍ പാകിസ്ഥാൻ ഒരുക്കിയിരിക്കും. അതുകൊണ്ടുതന്നെ കരവഴിയുള്ള ആക്രമണം ഉണ്ടാവില്ല എന്ന് ഉറപ്പാണ് എന്നാണ് അവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *