മാര്‍പാപ്പയുടെ പിന്‍ഗാമി; വോട്ടവകാശമുള്ളത് ഈ രണ്ട് മലയാളി കര്‍ദിനാള്‍മാര്‍ക്ക്

ലോകം മുഴുവനുള്ള കോടിക്കണക്കിന് കത്തോലിക്ക വിശ്വാസികളെ ഞെട്ടിച്ചാണ് ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയെത്തിയത്.

ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയ്ക്കിടെ നേരത്തെ രണ്ടുവട്ടം മരണത്തെ മുഖാമുഖം കണ്ടിരുന്നെങ്കിലും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാണ് പാപ്പ ആശുപത്രി വിട്ടത്.

കഴിഞ്ഞ ദിവസം നടന്ന ഈസ്റ്റര്‍ കുര്‍ബാനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്തതോടെ ഫ്രാന്‍സിസ് പാപ്പ ദൈനംദിന പൗരോഹിത്യ ജോലികളില്‍ കൂടുതല്‍ സജീവമായിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് വത്തിക്കാനില്‍ നിന്ന് വിയോഗ വാര്‍ത്തയെത്തുന്നത്.

കോടിക്കണക്കിന് വിശ്വാസികളുള്ള സഭ എന്ന നിലയില്‍ കത്തോലിക്ക സഭയുടെ നടപടി ക്രമങ്ങളെല്ലാം മറ്റു സഭകളെ അപേക്ഷിച്ച്‌ ഏറെ സങ്കീര്‍ണത നിറഞ്ഞതാണ്. അതില്‍ മാര്‍പാപ്പമാരുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നത് മുതല്‍ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതു വരെയുള്ള നടപടികള്‍ക്ക് കത്തോലിക്ക സഭയ്ക്ക് കൃത്യമായ നിയമാവലികളുണ്ട്.

ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തോടെ അധികം വൈകാതെ സഭയ്ക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ ഒത്തുചേര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. ലോകം മുഴുവന്‍ 252 കര്‍ദിനാള്‍മാരാണ് സഭയ്ക്കുള്ളത്. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളത് 138 പേര്‍ക്കാണ്.

പാപ്പ നിയമിക്കുന്ന കര്‍ദിനാള്‍മാര്‍ക്ക് തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ ആ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെങ്കിലും 80 വയസ് കഴിഞ്ഞാല്‍ വോട്ടവകാശം ഉണ്ടായിരിക്കില്ല.

ഇന്ത്യയില്‍ നിലവില്‍ ആറ് കര്‍ദിനാള്‍മാരുണ്ട്, അവരില്‍ നാല് പേര്‍ക്ക് കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളത്. രണ്ട് പേര്‍ക്ക് 80 വയസ് കഴിഞ്ഞതിനാല്‍ വോട്ടവകാശമില്ല. സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പും കേരള കതോലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ്, അടുത്തിടെ ഫ്രാന്‍സിസ് പാപ്പ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ ജോര്‍ജ് ജേക്കബ് കൂവക്കാട്, ഹൈദരാബാദ് ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂല, ഗോവ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ഫിലിപ് നേറി അന്റോണിയോ സെബാസ്റ്റിയോ എന്നിവര്‍ക്കാണ് വോട്ട് അവകാശമുള്ളത്.

ഇവരില്‍ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാടും കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസുമാണ് മലയാളികള്‍. 72 കാരനായ കര്‍ദിനാള്‍ ഫിലിപ് നേറി അന്റോണിയോയാണ് ഇന്ത്യയിലെ കര്‍ദിനാള്‍മാരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി. അതേസമയം, സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനത്ത് നിന്ന് 2023 ഡിസംബറില്‍ സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ കഴിയില്ല. 80 വയസ് കഴിഞ്ഞതിനാലാണ് പങ്കെടുക്കാനാകാത്തത്. മാര്‍പാപ്പയുടെ വിയോഗത്തോടനുബന്ധിച്ചുള്ള ദുഖാചരണത്തിനു ശേഷമായിരിക്കും കോണ്‍ക്ലേവ് ചേരുക.

പാപ്പയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മൃതസംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങളും വത്തിക്കാനില്‍ നിന്നുള്ള കൂടുതല്‍ അറിയിപ്പുകളും ലഭിക്കുന്നത് വരെ കേരളത്തിലെ ദേവാലയങ്ങളില്‍ നടത്താനിരുന്നു എല്ലാ ആഘോഷങ്ങളും സമ്മേളനങ്ങളും റദ്ദാക്കുവാന്‍ സിറോ മലബാര്‍ ആര്‍ച്ച്‌ ബിഷപ്പ് മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം നല്‍കി.

ഇന്ന് ഇറ്റാലിയന്‍ സമയം രാവിലെ 7.35 നായിരുന്നു വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി മാര്‍പാപ്പയുടെ അപ്രതീക്ഷ വിയോഗമുണ്ടായത്. ശ്വാസേകാശത്തില്‍ കടുത്ത ന്യൂമോണിയ ബാധിച്ച ഏറെ നാളായി റോമിലെ ജെമല്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ

നില വഷളായതിനെതുടര്‍ന്ന് ഓക്‌സിജന്‍ നല്‍കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. രാവിലെ 9:45 നാണ് മാര്‍പാപ്പയുടെ മരണം ഔദ്യോഗികമായി വത്തിക്കാന്‍ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *