2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ഡ്രെെഡേയില്‍ മദ്യം നല്‍കാം. വിവാഹം, അന്തർദേശീയ കോണ്‍ഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ്.
മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാർ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്ബാമെന്നുമാണ് നിർദേശം. അതേ സമയം ബീവറേജിനും ബാറുകള്‍ക്കും ഡ്രെെഡേ തുടരും. ബാറുകളുടെ വാർഷിക ലെെസൻസ് തുക 35 ലക്ഷം എന്നതില്‍ മാറ്റമില്ല.
പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നല്‍കാം. ഇതിനായി യാനങ്ങള്‍ക്ക് ബാർലൈസൻസ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ആരാധനാലയങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും 400 മീറ്ററാണു കള്ളുഷാപ്പുകളുടെ ദൂരപരിധി. നിയമത്തിലെ നിയന്ത്രണങ്ങള്‍ മൂലം ആയിരത്തിലധികം ഷാപ്പുകള്‍ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു.