മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ ഇനിമുതല്‍ മദ്യം ലഭിക്കും

മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ ഇനിമുതല്‍ മദ്യം ലഭിക്കും. കേരളത്തില്‍ നിന്നുള്ള ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും ഇന്നലെ ലക്ഷദ്വീപിലെത്തിയത്.

കൊച്ചിയില്‍നിന്ന് കപ്പല്‍മാർഗം 267 കെയ്‌സ് മദ്യമാണ് ബംഗാരം ദ്വീപിലെത്തിച്ചത്. ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ അളവില്‍ മദ്യം എത്തുന്നത്. ഇന്നലെ ലക്ഷദ്വീപില്‍ എത്തിച്ച മദ്യത്തില്‍ 80 ശതമാനം ബിയറാണ്.

സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴിയാണ് ലക്ഷദ്വീപിലേക്ക് മദ്യമെത്തിക്കുന്നത്. ഇന്ത്യൻനിർമിത വിദേശമദ്യവും ബിയറും വിദേശനിർമിത വിദേശമദ്യവും കയറ്റി അയക്കാൻ ബിവറജസ് കോർപ്പറേഷന് സർക്കാർ അനുമതിനല്‍കിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു കീഴില്‍ വിനോദസഞ്ചാരം കൈകാര്യംചെയ്യുന്ന ‘സ്‌പോർട്‌സി’ന്റെ അപേക്ഷ പരിഗണിച്ചായിരുന്നു അനുമതി. 21 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്.

അഗത്തി ദ്വീപിനോടുചേർന്ന് ആള്‍ത്താമസമില്ലാത്ത 120 ഏക്കറിലുള്ള ബംഗാരത്ത് കോട്ടേജുകളും ഹട്ടുകളുമാണ് വിനോദസഞ്ചാരികള്‍ക്കായുള്ളത്. വിദേശ വിനോദസഞ്ചാരികളാണ് കൂടുതലും എത്തുന്നത്. 215 കെയ്‌സ് ബിയറും 39 കെയ്‌സ് വിദേശമദ്യവും 13 കെയ്‌സ് ഇന്ത്യൻനിർമിത വിദേശമദ്യവുമാണ് ബംഗാരം ദ്വീപിലെത്തിച്ചത്. വിനോദസഞ്ചാരത്തിന് മാത്രമായുള്ള ബംഗാരം ദ്വീപില്‍ മാത്രമാണ് മദ്യം വിതരണം ചെയ്യുക. മറ്റു ദ്വീപുകള്‍ മദ്യനിരോധിത മേഖലയായി തുടരും.

ഒറ്റത്തവണ അനുമതിയായാണ് ലക്ഷദ്വീപില്‍ മദ്യമെത്തിച്ചിരിക്കുന്നത്. കണ്‍സ്യൂമർ ഫെഡിനും ബാറുകള്‍ക്കും നിരക്കില്‍ ലഭിക്കുന്ന 20 ശതമാനം ഇളവ് ‘സ്‌പോർട്‌സി’നും ലഭിക്കും. എക്‌സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവിലൂടെയാണ് മദ്യം കൊണ്ടുപോകാൻ പെർമിറ്റ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *