കടുത്ത സാമ്ബത്തിക പ്രതിസന്ധി; മന്ത്രിമാര്‍ക്കടക്കം 2 മാസം ശമ്ബളം ഇല്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

ഹിമാചല്‍ പ്രദേശില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍.

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാര്‍ക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങള്‍ക്കും രണ്ട് മാസത്തേക്ക് ശമ്ബളമോ ആനുകൂല്യങ്ങളോ നല്‍കില്ലെന്നാണ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തില്‍ ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും സമ്മതം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

ശമ്ബളവും ഗതാഗത അലവന്‍സും ദിവസ ബത്തയും 2 മാസത്തേക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഇതിലൂടെ കുറച്ച്‌ തുക മാത്രമേ ലാഭിക്കാന്‍ കഴിയൂ എങ്കിലും ഇത് പ്രതീകാത്മകമായ നിലപാടാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എമാരോടും സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തോട് യോജിക്കാനും ശമ്ബളം സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സര്‍ക്കാരിന് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവന്നതും സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കാനും സൗജന്യ വൈദ്യുതി വിതരണവും അടക്കം തീരുമാനങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. 86589 കോടിയായി സര്‍ക്കാരിന്റെ സാമ്ബത്തിക ബാധ്യത ഉയര്‍ന്നു.

അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, 1.36 ലക്ഷം വരുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിച്ചത്, എന്നിവ വഴി യഥാക്രമം 800 കോടിയും ആയിരം കോടി രൂപയുമാണ് പ്രതിവര്‍ഷം സര്‍ക്കാരിന് ഉണ്ടായ അധിക ബാധ്യത. 20639 കോടി രൂപയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്ബളത്തിനായി ചെലവാകുന്നത്. സംസ്ഥാനത്തെ ആകെ വരുമാനത്തിന്റെ 46.3 ശതമാനവും ശമ്ബളവും പെന്‍ഷനും വായ്പാ പലിശയുമായാണ് പോകുന്നത്.

രാജീവ് ഗാന്ധി സ്വയം തൊഴില്‍ സ്റ്റാര്‍ട്ട്‌അപ്പ് സ്‌കീം പ്രകാരം 800 കോടി രൂപയാണ് അധിക ചെലവ്. അതേസമയം സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കിവന്നിരുന്ന വൈദ്യുതി സബ്സിഡി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇത് ബിപിഎല്‍, ഐആര്‍ജഡിപി കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ്. 1800 കോടി രൂപയായിരുന്നു വൈദ്യുതി സബ്സിഡി വഴി സര്‍ക്കാരിനുണ്ടായ അധിക ബാധ്യത.

Leave a Reply

Your email address will not be published. Required fields are marked *