മണ്ഡലകാലത്തിന് തുടക്കം; ശബരിമലയില്‍ നട തുറന്നു

വീണ്ടും ഒരു മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു കൂടി തുടക്കമായി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു.

വൈകുന്നേരം 4.50ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരാണ് നട തുറന്നത്. നട തുറന്ന ദിനം വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ശബരിമല മേല്‍ശാന്തിയായി പി എന്‍ മഹേഷും മാളികപ്പുറം മേല്‍ശാന്തിയായി പി ജി മുരളിയും സ്ഥാനമേറ്റു. തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്.

ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്ബൂതിരി മല ഇറങ്ങിയ സാഹചര്യത്തില്‍ കീഴ്ശാന്തിയാണ് ആഴിയില്‍ അഗ്‌നി പകര്‍ന്നത്. ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരെ പതിനെട്ടാം പടിക്ക് താഴെ സ്വീകരിച്ചു. ഇരുമുടിക്കെട്ടേന്തി നിയുക്ത ശബരിമല മേല്‍ശാന്തി പി എന്‍ മഹേഷും നിയുക്ത മാളികപ്പുറം ശാന്തി പി ജി മുരളിയും പതിനെട്ടാംപടി കയറി. ഇരുവരും അയ്യനെ തൊഴുതു. തുടര്‍ന്ന് സ്ഥാനമേറ്റെടുത്തു.

വൃശ്ചികം ഒന്നിന് ശബരിമല മാളികപ്പുറം ക്ഷേത്രനടകള്‍ പുതിയ മേല്‍ശാന്തിമാരായിരിക്കും തുറക്കുക.ഡിസംബര്‍ 26ന് തങ്ക ചാര്‍ത്തിയുള്ള ദീപാരാധനയും 27ന് മണ്ഡല പൂജയും നടക്കും.27ന് രാത്രി ഹരിവരാസനം പാടി അടക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം തുറക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.

Leave a Reply

Your email address will not be published. Required fields are marked *