വയനാട് ഉരുള്‍പ്പൊട്ടല്‍ : പോര്‍ക്ക് ചലഞ്ച് മതവികാരം വ്രണപ്പെടുത്തുന്നില്ല, ലക്ഷ്യം കൂടുതല്‍ പണം സമാഹരിക്കല്‍: ഡിവൈഎഫ്‌ഐ

വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ നടത്തിയ പോര്‍ക്ക് ചലഞ്ചുമായി ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ കോതമംഗലം യൂണിറ്റ് സെക്രട്ടറി.

ഏതെങ്കിലും മതസമൂഹത്തെ വ്രണപ്പെടുത്താന്‍ വേണ്ടിയല്ല ചലഞ്ച് നടത്തിയതെന്നും തങ്ങളുടെ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് പന്നിയിറച്ചിയെന്നും യൂണിറ്റ് സെക്രട്ടറി ജിയോ പിയോസ് പറഞ്ഞു.

കൂടുതല്‍ പണം സമാഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അല്ലാതെ മതസമൂഹത്തെ വ്രണപ്പെടുത്തലല്ലെന്നും പിയോസ് പ്രതികരിച്ചു. മതേതര രാജ്യമായ ഇന്ത്യയില്‍ അവരരുടെ താല്‍പര്യത്തിനനുസരിച്ച്‌ ഭക്ഷണം കഴിക്കാനുള്ള അവകാശമുണ്ടെന്നും സംസ്ഥാനത്തെ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നടപടിയും സംഘടന സ്വീകരിച്ചിട്ടില്ലെന്നും എറണാകുളം ജില്ലാ സെക്രട്ടറി അന്‍ശാസ് എഎയും പറഞ്ഞു.

വയനാട് ദുരിതബാധിതര്‍ക്ക് വീടുവെച്ച്‌ നല്‍കുന്ന ഡിവൈഎഫ്‌ഐ പദ്ധതിയിലേക്ക് പണം സമാഹരിക്കുന്നതിനാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ കോതമംഗലം മുന്‍സിപ്പല്‍ നോര്‍ത്ത് ഏരിയാ കമ്മിറ്റി പോര്‍ക്ക് ചലഞ്ച് സംഘടിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ച ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ചലഞ്ചിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു. ചലഞ്ചിലൂടെ മതനിന്ദ ഒളിച്ചുകടത്തുകയാണെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

”വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് ഡിവൈഎഫ്‌ഐ കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ‘ന്യായം’ അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല,” എന്നായിരുന്നു കൂടത്തായിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *