പോരാളി ഷാജി യുള്‍പ്പെടെയുള്ള സൈബര്‍ വെട്ടുകിളികള്‍ പാര്‍ട്ടിക്ക് ദോഷകരമെന്ന് എം.വി ജയരാജൻ

ഇടതു ലേബലില്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ സൈബർ ഗ്രൂപ്പുകളെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം നേതൃത്വം.

ഇടതുപക്ഷ അനുകൂല മെന്ന് തോന്നിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നസമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് രംഗത്തെത്തിയത്.

സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടതായി എം.വി.ജയരാജൻ പറഞ്ഞു. പാനൂരില്‍ പി.കെ.കുഞ്ഞനന്തൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി ജയരാജൻ. യുവാക്കള്‍ സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തെരഞ്ഞെടുപ്പില്‍ പാർട്ടിക്കുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകള്‍ കാണുമ്ബോള്‍ നമ്മള്‍ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോള്‍‌ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവർത്തിക്കുന്നവർ ചിലപ്പോള്‍ ഒരാള്‍ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാല്‍, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഐഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്.’- ജയരാജൻ പറഞ്ഞു.

കണ്ണൂർ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച ജയരാജൻ 1,08,982 വോട്ടിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് പരാജയപ്പെട്ടിരുന്നു. ഇടതുകോട്ടകളില്‍ അടക്കം കോണ്‍ഗ്രസ് മുന്നേറിയത് പാർട്ടിയെ ഞെട്ടിച്ച പശ്ചാത്തലത്തിലാണ് എം.വി. ജയരാജന്റെ പ്രതികരണം.
ഇതു വരും ദിവസങ്ങളില്‍ ഏറെ ചർച്ചയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *