വീട് കുത്തി തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവം; പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്തെ മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാജീവും കുടുംബവും വിദേശത്താണ്. ശനിയാഴ്ച വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച നടന്ന വിവരം മനസിലാക്കിയത്. വീടിന്റെ പുറകുവശത്തെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. വിവരം ജോലിക്കാരിയാണ് വീട്ടുകാരെ അറിയിച്ചത്. രാജീവ് ഇന്നലെ തന്നെ നാട്ടിലെത്തി.രണ്ട് ആഴ്ച മുമ്ബാണ് നാട്ടില്‍ വന്ന് രാജീവ് തിരിച്ച്‌ പോയത്. മോഷണം നടന്ന വീട്ടില്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കണ്ടെത്തി. വീടിനകത്ത് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണമാണ് നഷ്ടമായത്. മലപ്പുറം എസ്പി, തിരൂര്‍ ഡിവൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം കവര്‍ച്ച നടത്തിയതെന്നും കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നുമാണ് പൊലീസ് നിഗമനം. അടുത്ത കാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയവരുടെ ഉള്‍പ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയിലേക്ക് എത്താനുള്ള കൂടുതല്‍ തെളിവുകളൊന്നും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *