പാര്‍ട്ടിക്ക് ചെലവഴിക്കാൻ പണമില്ല; ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ മല്ലികാര്‍ജുൻ ഖാര്‍ഗെ

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വലിയ സാമ്ബത്തിക പ്രതസിന്ധി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

പ്രചാരണത്തിനും മറ്റും ചെലവഴിക്കാൻ പാർട്ടിക്ക് പണമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും കുറ്റപ്പെടുത്തിയ അദ്ദേഹം, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിക്കൊപ്പം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാജ്യത്തിന്‍റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം ജനത്തോട് അഭ്യർഥിച്ചു. തെരഞ്ഞെടുപ്പില്‍ എല്ലാ പാർട്ടികള്‍ക്കും തുല്യ അവസരമുണ്ടാകണം. എന്നാല്‍, ബി.ജെ.പി സർക്കാർ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ആദായനികുതിയുടെ പേരില്‍ വലിയ പിഴ ചുമത്തുകയുമാണ്. സുപ്രീംകോടതി നിർദേശം നല്‍കിയിട്ടും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കിട്ടിയ ആയിരക്കണക്കിന് കോടികള്‍ വെളിപ്പെടുത്താൻ ബി.ജെ.പി തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ജനങ്ങള്‍ സംഭാവനയായി നല്‍കിയ പാർട്ടിയുടെ പണമാണ് കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുന്നത്. ചെലവഴിക്കാൻ ഞങ്ങളുടെ കൈയില്‍ പണമില്ല. അപ്പോഴും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കിട്ടിയ ആയിരക്കണക്കിനു കോടി രൂപയെപ്പറ്റി വെളിപ്പെടുത്താൻ ബി.ജെ.പി തയാറായിട്ടില്ല. അവരുടെ മോഷണവും തെറ്റായ കാര്യങ്ങളും പുറത്തുവരും എന്നതിനാലാണു ജൂലൈ വരെ സമയം ചോദിച്ചത്’ -ഖാർഗെ പറഞ്ഞു.

കലബുറഗിയില്‍ 2019ലെ തെറ്റ് തിരുത്താനും (ഇവിടെ ഖർഗെ പരാജയപ്പെട്ടിരുന്നു) കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാനും ജനങ്ങള്‍ തീരുമാനിക്കണമെന്നും ഖർഗെ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹർജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. 2018-19 ലെ നികുതി നല്‍കിയില്ലെന്നു കാട്ടി പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്. 210 കോടി അടക്കാനുണ്ടെന്നാണു വകുപ്പിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *