മനുഷ്യ – വന്യജീവി സംഘര്‍ഷത്തില്‍ ഹരജിയുമായി പി.വി അൻവര്‍ സുപ്രീം കോടതിയില്‍

മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് കർമ്മ പരിപാടി തയാറാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് നിലമ്ബൂർ എം.എല്‍.എ പി.വി അൻവർ സുപ്രീം കോടതിയെ സമീപിച്ചു.

വന്യജീവി അക്രമണത്തില്‍ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക നിധി രൂപീകരിക്കാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമ്മ പരിപാടി തയാറാക്കുന്നതിന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കണം എന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. വന്യജീവികളുടെ അക്രമണത്തില്‍ കൊല്ലപെടുന്നവർക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നാഷണല്‍ കോര്പസ് ഫണ്ട്‌ രൂപീകരിക്കാൻ നിർദേശിക്കണം.

2016 നും 2023 നും ഇടയില്‍ കേരളത്തില്‍ മാത്രം 909 പേരാണ് വന്യജീവി ആക്രമത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര സർക്കാർ പാർലമെന്റില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 13 സംസ്ഥാനകളിലായി 293 പേരാണ് 2018-22 കാലഘട്ടത്തില്‍ കടുവയുടെ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത്. 2018-23 കാലഘട്ടത്തില്‍ 16 സംസ്ഥാനകളിലായി 2657 പേരാണ് ആനകളുടെ ആക്രമണത്തിന് ഇരയായത്. ഇതിനു പുറമെ മറ്റു വന്യജീവി അക്രമണങ്ങളിലും ഏറെ പേർ കൊല്ലപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശം തുടങ്ങിയവക്കും കാരണമായിട്ടുണ്ട് -ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വന്യജീവികളെ കൊല്ലുന്നതിന് പകരം വന്ധ്യംകരണവും ഗർഭ നിരോധന മാർഗങ്ങളും ഉപയോഗിച്ച്‌ ജനന നിരക്ക്‌ നിയന്ത്രിക്കണം. ചില വന്യ ജീവികളെ കൊല്ലേണ്ടി വരും. ആസ്ട്രേലിയ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മനുഷ്യനും കൃഷിക്കും അപകടമാകുന്ന വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാൻ അനുവാദം നല്‍കാറുണ്ട്. ഇന്ത്യയിലും ഇതിനായുള്ള സമഗ്ര നയം തയാറാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണം. അക്രമകാരികളായ വന്യമൃഗങ്ങളെ മാറ്റി പാർപ്പിക്കാൻ നയത്തിന് രൂപം നല്‍കണം. ഡ്രോണുകള്‍ ഉള്‍പ്പടെ സങ്കേതത്തിക വിദ്യകള്‍ ഉപയോഗിച്ച്‌ വന്യജീവികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കണം. ശാസ്ത്രീയ മാർഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയണം.

വന്യജീവികളുടെ അക്രമണത്തിനെ തുടർന്ന് ജീവനും സ്വത്തും കൃഷിയും നഷ്ടപെടുന്നവർക്കായി പ്രത്യേക ഇൻഷുറൻസ് പരിരക്ഷ തയാറാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണം. സ്വാഭാവിക വനം പുനഃസ്ഥാപിക്കാൻ തേക്ക്, യൂക്കാലിപിറ്റിസ് തുടങ്ങിയ മരങ്ങള്‍ പ്രാദേശിക വാസികളുടെ സഹായത്തോടെ നീക്കിയ ശേഷം വന പ്രദേശത്തിന് ഇണങ്ങുന്ന തരത്തിലെ മരങ്ങള്‍ വെച്ച്‌ പിടിപ്പിക്കണം. വനത്തിനകത്തു തന്നെ മൃഗങ്ങള്‍ക്കായി കുടിവെള്ള സ്രോതസ്സുകള്‍ ഒരുക്കണം -എന്നിവയാണ് ഹരജിയിലെ മറ്റ് പ്രധാന ആവശ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *