കമ്ബനി രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെയും പരാമര്‍ശം

കരിമണല്‍ മാസപ്പടിയുമായി ബന്ധപ്പെട്ട കമ്ബനി രജിസ്ട്രാർ റിപ്പോർട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പരാമർശം.

കരിമണല്‍ കമ്ബനി സി.എം.ആർ.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനി എക്സാലോജിക്കുമായി കരിമണല്‍ കമ്ബനിയുണ്ടാക്കിയ കരാർ തല്‍പരകക്ഷികള്‍ തമ്മിലുള്ളതായി കണക്കാക്കണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

കരിമണല്‍ കമ്ബനിയില്‍ മുഖ്യമന്ത്രിക്കുള്ള പരോക്ഷ നിയന്ത്രണം റിപ്പോർട്ടില്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്.

കരിമണല്‍ കമ്ബനിയായ സി.എം.ആർ.എല്ലില്‍ കെ.എസ്.ഐ.ഡി.സിക്ക് 13.4 ശതമാനം ഓഹരിയുണ്ട്. കെ.എസ്.ഐ.ഡി.സി പ്രതിനിധികളായി സി.എം.ആർ.എല്ലില്‍ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്നവരെ അവിടെ നിയമിച്ചിട്ടുണ്ട്. അങ്ങനെ സി.എം.ആർ.എല്ലിനെയും പരോക്ഷമായി മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എക്സാലോജികും സി.എം.ആർ.എല്ലും തമ്മില്‍ കരാര്‍ ഒപ്പിട്ടകാലത്ത് പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി.

എക്സാലോജികിന്‍റെ ഡയറക്ടര്‍ വീണ വിജയൻ, പിണറായി വിജയന്‍റെ മകളാണ്. അതിനാല്‍, എക്സാലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള കരാർ തല്‍പരകക്ഷികള്‍ തമ്മിലുള്ളതായി കണക്കാക്കണം. കരാര്‍ ഒപ്പിടുമ്ബോള്‍ ഈ തല്‍പരകക്ഷി ബന്ധം ബോര്‍ഡിനെ അറിയിച്ചില്ല. ഇത് കമ്ബനീസ് ആക്ടിന്‍റെ ലംഘനമാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എക്സാലോജിക് കമ്ബനി മരവിപ്പിക്കാനായി നല്‍കിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ തെറ്റായ വിവരം നല്‍കിയെന്നും വീണയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോർട്ടിലുണ്ട്. മരവിപ്പിക്കലിന് അപേക്ഷിക്കാനുള്ള യോഗ്യത എക്സാലോജിക്കിന് ഉണ്ടായിരുന്നില്ല. രണ്ട് വർഷത്തിനിടെ ഒരു ഇടപാടും നടത്താത്ത കമ്ബനികള്‍ക്കാണ് മരവിപ്പിക്കല്‍ അപേക്ഷ നല്‍കാനാവുക.

ഇത് മറച്ചുവെച്ചാണ് 2022ല്‍ അപേക്ഷ നല്‍കിയത്. 2021 മേയില്‍ എക്സാലോജിക് ഇടപാട് നടത്തിയതിന് രേഖയുണ്ടെന്ന് ആർ.ഒ.സി പരിശോധനയില്‍ കണ്ടെത്തി. തീർപ്പ് കല്‍പിക്കാത്ത നിയമനടപടികളോ നികുതി അടയ്ക്കാൻ ഉണ്ടെങ്കിലോ മരവിപ്പിക്കാൻ അപേക്ഷിക്കാനാകില്ല.

നിയമനടപടികളില്ലെന്നും നികുതി ബാക്കിയില്ലെന്നുമാണ് എക്സാലോജിക് നല്‍കിയ രേഖ. എന്നാല്‍, 2021ല്‍ കമ്ബനീസ് ആക്‌ട് പ്രകാരം കമ്ബനി ഡയറക്ടർക്കടക്കം നോട്ടീസ് കിട്ടിയത് എക്സാലോജിക് മറച്ചുവെച്ചു.

ആദായനികുതിയായി 42,38,038 രൂപയും അതിന്റെ പലിശയും എക്സാലോജിക് അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം മറച്ച്‌, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന തെറ്റായ സാക്ഷ്യപത്രങ്ങളാണ് വീണയും എക്സാലോജിക്കും ഹാജരാക്കിയത്. 2022 നവംബറില്‍ കമ്ബനി മരവിപ്പിച്ചശേഷം സമർപ്പിക്കേണ്ട എം.എസ്.സി-3 രേഖ ഹാജരാക്കിയതുമില്ല.

രേഖകള്‍ കെട്ടിച്ചമച്ചതിനും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും എക്സാലോജിക്കിനും വീണക്കുമെതിരെ തടവും പിഴയും കിട്ടാവുന്ന ഐ.പി.സി 447, 448, 449 വകുപ്പുകള്‍ ചുമത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. വീണാ വിജയന്റെയും കമ്ബനിയുടെയും രേഖകള്‍ സാക്ഷ്യപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കന്തസ്വാമി ത്യാഗരാജു ഇളയരാജയെയും പ്രോസിക്യൂട്ട് ചെയ്യണം. വീണ നടത്തിയ ക്രമക്കേടുകള്‍ പിഴശിക്ഷയില്‍ ഒതുക്കാവുന്നതെല്ലന്നും റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *