പ്രചാരണത്തിനിടെ മുസ്ലിം വീടുകളിലെത്തി വോട്ട് ചോദിച്ചിട്ടില്ല ; വിവാദ പ്രസ്താവനയുമായി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ഥി

പ്രചാരണത്തിനിടെ മുസ് ലിം വീടുകളിലെത്തി വോട്ട് ചോദിച്ചിട്ടില്ലെന്ന് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഐസക് വര്‍ഗീസ്.

മുസ് ലിം സഹോദരന്‍മാരുടെ വീടുകളിലെത്തി വോട്ടഭ്യര്‍ഥിക്കില്ലെന്നത് സ്വന്തം തീരുമാനമായിരുന്നു. അത് മുന്നണിയുടെ തീരുമാനമല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ് ലിം സഹോദരങ്ങളുടെ വോട്ട് വേണ്ട എന്നല്ല ഇതിനര്‍ഥം. അറിയുന്നവരും സുഹൃത്തുക്കളുമായ നിരവധി മുസ് ലിം കുടുംബങ്ങള്‍ മണ്ണാര്‍ക്കാട്ടുണ്ട്. അവരുടെ വോട്ട് ലഭിച്ചിട്ടുണ്ട്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആകെ പ്രശ്‌നമാണെന്ന കാഴ്ചപ്പാട് പലർക്കുമുള്ളതിനാല്‍ ആ പരീക്ഷണത്തിന് നിന്നില്ല.

പണം കിട്ടിയാല്‍ മാത്രമേ പ്രവര്‍ത്തിക്കൂവെന്ന കാഴ്ചപ്പാടുള്ള ചില പ്രവര്‍ത്തകരുടെ കാര്യം ബി.ജെ.പി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ അവര്‍ക്കെതിരെ അന്വേഷണം വരാൻ സാധ്യതയുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണകണക്ക് സംബന്ധിച്ച്‌ പരാതി നല്‍കും.

എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നടത്തിയ ചില പ്രവൃത്തികള്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ കൊണ്ടുവരാനും ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് അട്ടിമറിക്കാന്‍ മുഖ്യപങ്ക് വഹിച്ചത് പി.കെ. ശശിയാണെന്നും ഐസക് വര്‍ഗീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *