സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോഴും, ലോഡ് ഷെഡിങ് ഇല്ലാതെ മുന്നോട്ടുപോകാൻ സജീവ ഇടപെടലുമായി കെഎസ്ഇബി .
നിലവില്‍ അനുഭവപ്പെടുന്ന 400മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ വിപണിയില്‍നിന്ന് അധികവൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ്. ബാങ്കിങ് കരാറിലൂടെ ലഭിച്ചിരുന്ന 200 മെഗാവാട്ട് കരാർ കാലാവധി അവസാനിച്ചതിനാല്‍ 15മുതല്‍ ലഭിച്ചിരുന്നില്ല. ഇതിനു പുറമേ ചൊവ്വ മുതല്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായി. 250 മെഗാവാട്ട് വൈദ്യുതി അധികം എത്തിച്ചാല്‍ ലോഡ്ഷെഡിങ് ഇല്ലാതെ മുന്നോട്ടുപോകാം.
ഇതിനായി പവർ മാർക്കറ്റിലെ വ്യാപാരികളുമായി പ്രാഥമികചർച്ച പൂർത്തിയാക്കി. ഒന്നു മുതല്‍ അഞ്ചു പൈസ വരെ അധികം നല്കാൻ തയ്യാറാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. മെയ് പകുതിയോടെ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍, ചെറിയൊരു കാലയളവില്‍ വൈദ്യുതി ലഭ്യമാക്കാനാണ് അനുമതി തേടിയത്. 24ന് പൊതുതെളിവെടുപ്പിന് ശേഷം റെഗുലേറ്ററി കമീഷൻ അനുമതി നല്‍കിയാലേ ഇൗ വൈദ്യുതി എത്തിക്കാനാകൂവെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നു.
ഉയർന്ന ചൂടില്‍ കേന്ദ്ര വൈദ്യുതി വിതരണ ശൃംഖലയിലൂടെ 350 മെഗാവാട്ട് അധികമായി എത്തിക്കുന്നത് അപകടകരമാണെന്ന് ബാംഗ്ലൂരിലെ ലോഡ് ഡിസ്പാച്ച് സെന്റർ മുന്നറിയിപ്പ് നല്കി. ഫീഡറുകള്‍ ട്രിപ്പ് ചെയ്യാനും പ്രദേശം പെട്ടെന്ന് ഇരുട്ടിലാകാനും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. തിങ്കളാഴ്ച ഉപയോഗം 111.42 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. തിങ്കളാഴ്ച 111.42 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5822 മെഗാവാട്ടിലും എത്തി.
