സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരന്.
ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് പ്രസംഗിക്കവേ ജി സുധാകരന് പറഞ്ഞത്.
‘കഞ്ചാവടിക്കുന്നവരാണ് അമ്പലപ്പുഴയിലെ സിപിഐഎമ്മില്‍ ചെങ്കൊടിയും പിടിച്ച് നടക്കുന്നത്. കോണ്‍ഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാർട്ടിയല്ലെന്ന് മനസിലായി. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുള്ള പാർട്ടിയാണ് സിപിഐഎം’ എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ വെച്ച് പ്രസംഗിക്കവേ ജി സുധാകരൻ പറഞ്ഞത്.
എല്‍ഡിഎഫിന് ജനഹൃദയങ്ങള്‍ കീഴടക്കാനാകില്ലെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയിലെ സിപിഐഎമ്മില്‍ ചെറുപ്പക്കാർ പോലും നേരെ ചൊവ്വേ വരുന്നില്ലെന്നും കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സുധാകരൻ എന്ന് പേരുള്ള ഒരാളെ കൊണ്ട് പത്രിക കൊടുപ്പിച്ചത് സിപിഐഎമ്മിന്റെ പൊളിറ്റിക്കല്‍ ക്രിമിനലിസത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നും ജി സുധാകരൻ പറഞ്ഞു.
എ വിജയരാഘവനെതിരെയും രൂക്ഷമായ ഭാഷയിലാണ് ജി സുധാകരൻ പരാമർശങ്ങള്‍ നടത്തിയത്. വിജയരാഘവൻ പ്രസംഗിക്കുന്നിടത്ത് പാർട്ടി തോല്‍ക്കുമെന്നും അതുകൊണ്ട് ‘പരാജയരാഘവൻ’ എന്ന പേരാണ് അദ്ദേഹത്തിന് ചേരുകയെന്നാണ് സുധാകരൻ പരിഹസിച്ചത്. ബ്രാഞ്ചിലിരിക്കാൻ പോലും യോഗ്യതയില്ലാത്തയാളാണ് പിബി അംഗമായിരിക്കുന്നതെന്നും ഇത്തരക്കാർ കാരണം സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി ഏറെ കഷ്ടപ്പെടുകയാണെന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടു.
