കെ കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ബിജെപിയില്‍ വന്നേനെയെന്ന് പത്മജ വേണുഗോപാല്‍

കെ കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ബിജെപിയിലേക്ക് വന്നേനെയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍.

അച്ഛന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ടെന്നും കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിലാണ് തൃശൂരില്‍ മത്സരിച്ചതെന്നും ബിജെപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാം നോക്കിക്കോളുമെന്നും പത്മജ പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കല്‍ തന്നെ വലിയ പാടാണ്. ബിജെപിയിലാകട്ടെ വലിയ ടെന്‍ഷനില്ല. പ്രവര്‍ത്തകര്‍ പറയുന്ന വഴിയില്‍ പോയാല്‍ മതി. നമ്മള്‍ ഒന്നും അറിയേണ്ട, അവരെല്ലാം നോക്കിക്കോളും. ടെന്‍ഷന്‍ ഇല്ലാതെ കിടന്നുറങ്ങാം. ലീഡറുടെ മോളല്ലേ, പാര്‍ട്ടി ഒന്നും നോക്കാതെ പത്മേച്ചിക്ക് ഒരു വോട്ട് എന്നാണ് ആളുകള്‍ പറയുന്നത്. ഇതെല്ലാം വലിയ പോസിറ്റീവ് ആണെന്നും പത്മജ പറഞ്ഞു.

അച്ഛന്‍ കെ കരുണാകരന്‍ മക്കള്‍ തീരുമാനിക്കുന്നതില്‍ കയ്യിടാന്‍ വരാറില്ല. തന്നോളം വളര്‍ന്നാല്‍ താന്‍ എന്നു വിളിക്കണം എന്ന വാദക്കാരനാണ്. മുമ്പ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍, അച്ഛന്‍ ഒരിക്കലും ചേരില്ലെന്ന് വിചാരിച്ച എല്‍ഡിഎഫുമായി ചേര്‍ന്നിട്ടുണ്ട്. അച്ഛന്റെ കാര്യം പ്രവചിക്കാനാകില്ല. പക്ഷെ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ബിജെപിയില്‍ വന്നേനെ എന്നു തോന്നിയിട്ടുണ്ട്. കാരണം കരുണാകരന് അത്രയ്ക്കും കോണ്‍ഗ്രസ് മടുത്തിരുന്നുവെന്ന് പത്മജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *