ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; തന്ത്രിയുടെ അറസ്റ്റ് സംശയാസ്പദം; രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളക്കേസില്‍ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

എസ്‌ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണെന്നും ചെന്നിത്തല ആരോപിച്ചു. തന്ത്രിയെ മനപൂർവം കുടുക്കിയെന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

തന്ത്രിയെ 41 ദിവസം ജയിലില്‍ കിടത്തിയത് സംശയാസ്പദമാണ്. കേസില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എസ്‌ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി നല്‍കിയ നിർദേശങ്ങള്‍ എസ്‌ഐടി പാലിച്ചില്ല. ഗൂഢാലോചനയില്‍ അന്വേഷണമില്ല. മുൻ ദേവസ്വം പ്രസിഡന്റ് ഗുരുതരമായ തെറ്റ് ചെയ്തു. 2 തവണ ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. അന്വേഷണം കടകംപള്ളിയിലേക്കും വി എൻ വാസവനിലേയ്ക്കും എത്താതിരിക്കാനാണ് തന്ത്രിയ അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയ കളിക്ക് ജനം ചുട്ട മറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ റീത്ത് വച്ചുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ രമേശ് ചെന്നിത്തല തള്ളി. റീത്ത് വച്ചുള്ള പ്രതിഷേധം സിപിഎം രീതിയാണെന്നും അത്തരം പ്രതിഷേധം വേണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *