കേരളത്തിന്റെ ധാതു പുറത്തേക്ക് കൊണ്ടുപോകാന്‍ ആണോ പുതിയ നീക്കമെന്ന് പരിശോധിക്കേണ്ടതുണ്ട്; മന്ത്രി പി രാജീവ്

കേന്ദ്ര ബജറ്റില്‍ കേരളത്തോട് കടുത്ത വിവേചനമെന്ന് മന്ത്രി പി രാജീവ്. കേരളത്തിന് അതിവേഗ റെയില്‍ പാത അനുവദിച്ചില്ലെന്ന് മാത്രമല്ല, ഇത്തരമൊരു പദ്ധതി ആദ്യം മുന്നോട്ടുവെച്ച ഒരു സംസ്ഥാനമെന്ന നിലയില്‍ അത് പരിഗണിച്ച്‌ കൊണ്ട് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ലെന്നും പി രാജീവ് കുറ്റപ്പെടുത്തി.

അതിവേഗ റെയില്‍ സംവിധാനം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ മുന്‍ കൈ എടുത്ത് കേന്ദ്രത്തിന് നല്‍കിയിരുന്നു. അതിന് അംഗീകാരം നല്‍കാതിരിക്കുകയും കേന്ദ്രം പുതുതായി പ്രഖ്യാപിക്കുമ്പോള്‍ അതില്‍ കേരളത്തെ ഉള്‍പ്പെടുത്താതിരിക്കുന്നതും കടുത്ത വിവേചനമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എയിംസിനായി സ്ഥലംവരെ കണ്ടെത്തിയ സംസ്ഥാനമാണ് കേരളം , എന്നാല്‍ ഇത്തവണയും എയിംസ് നല്‍കിയില്ല. നികുതി വിഹിതത്തില്‍ കേരളത്തിന് അര്‍ഹമായ പങ്കാളിത്തം കിട്ടണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. കേരളത്തെ ബന്ധിപ്പിച്ച്‌ ആകെ പ്രഖ്യാപിച്ചത് ധാതു ഇടനാഴിമാത്രമാണ്. അതിന് പിന്നില്‍ നമ്മുടെ സംസ്ഥാനത്തുള്ള ധാതുക്കള്‍ അപ്പുറത്തേക്ക് കൊണ്ടുപോകാനുള്ള ഉദ്ദേശമാണോ എന്ന് അറിയില്ല. സംസ്ഥാനത്തിന്റെ അധികാരം ദുര്‍ബലപ്പെടുത്തിക്കൊണ്ട് ധാതുക്കളുടെ ലേലം ഉള്‍പ്പെടെ കേന്ദ്രത്തിന് നേരിട്ട് ചെയ്യാനുള്ള അവകാശം നല്‍കുന്ന ചില ഭേദഗതികള്‍ മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ധാതുക്കള്‍ എടുക്കാനാണോ ഈ കേന്ദ്രനീക്കം എന്നത് പരിശോധിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തില്‍ കടുത്ത അവഗണനയാണ് സംസ്ഥാനത്തോട് കേന്ദ്രം കാണിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *