അര്‍ജുന്റെ കുടുംബത്തിനുനേരേ സൈബര്‍ ആക്രമണം; ആറ് യൂട്യൂബര്‍മാര്‍ക്കും കമന്റിട്ട നിരവധിപേര്‍ക്കുമെതിരേ നടപടി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറിഡ്രൈവർ അർജുന്റെ കുടുംബാംഗങ്ങള്‍ക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ് .

മതവൈരം വളർത്തുന്നരീതിയില്‍ പ്രചാരണങ്ങള്‍ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലില്‍ കമന്റിട്ട ഒട്ടേറെപ്പേർക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി ലഭിക്കാൻ ഗൂഗിള്‍ കമ്ബനിക്ക് കോഴിക്കോട് സൈബർ പോലീസ് കത്തെഴുതി. ഇ-മെയില്‍ വിലാസം, ഫോണ്‍നമ്ബറുകള്‍, ഐ.പി. വിലാസങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോറിയുടമ മനാഫിന്റെ പേരിലും കേസെടുത്തിരുന്നെങ്കിലും അർജുന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന വീഡിയോയൊന്നും ഇട്ടിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍, കുടുംബം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വീഡിയോകള്‍ ഒഴിവാക്കിയില്ലെന്നതും അതില്‍ മറ്റുള്ളവർക്ക് അധിേക്ഷപകരമായ സന്ദേശങ്ങളിടാൻ അവസരമുണ്ടാക്കിയെന്നതും കുറ്റമായാണ് പോലീസ് കാണുന്നത്.അർജുന്റെ സഹോദരി കമ്മിഷണർ ടി. നാരായണന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ചേവായൂർ പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *