ബിജെപി ജയിച്ചത് തൃശൂര്‍ പൂരം കലക്കിയല്ല, അവരുടെ മിടുക്കുകൊണ്ട്, പറഞ്ഞതെല്ലാം വിഴുങ്ങി അന്‍വര്‍, കാരണം ഇഡി ഭീഷണിയോ?

എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ പൂരം കലക്കിയാണ് ബിജെപി സുരേഷ് ഗോപിയെ ജയിപ്പിച്ചതെന്ന ആരോപണം പിവി അന്‍വര്‍ മാറ്റിപ്പറയുകയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.

തൃശൂരില്‍ ബിജെപി ജയിച്ചത് മിടുക്കുകൊണ്ടാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇഡി ഭീഷണിയാണോ കാരണമെന്ന് അറിയില്ലെന്നും തോമസ് ഐസക് പരിഹസിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

തൃശ്ശൂര്‍ വിജയിച്ചത് ബിജെപിയുടെ മിടുക്കെന്നാണ് അന്‍വര്‍ ഇപ്പോള്‍ പറയുന്നത്. കറങ്ങിക്കറങ്ങി അവിടെയാണ് എത്തിയിരിക്കുന്നത്. ഈഡി ഭീഷണിയാണോ കാര്യം എന്നറിയില്ല. ഇന്നലെ വരെയുള്ള ആരോപണം എന്തായിരുന്നു? തൃശൂര്‍ പൂരം കലക്കിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ വാദം മാറി. മറ്റു മണ്ഡലങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് വോട്ടുകള്‍ അനധികൃതമായി തൃശ്ശൂിലെ വോട്ടര്‍ പട്ടികയില്‍ തിരുകിക്കയറ്റി എന്നൊക്കെയാണ് നേരത്തെ പറഞ്ഞത്. പൂരം കലക്കിയതില്‍ ബിജെപിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷണം വേണ്ട, എഡിജിപിയുടെ പങ്കിനെക്കുറിച്ച്‌ മാത്രം അന്വേഷിച്ചാല്‍ മതിയത്രേ. അതെന്ത് അന്വേഷണം?

ഇപ്പോള്‍ അന്‍വറിനെ ഉപയോഗപ്പെടുത്തുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ്. മുസ്ലിം മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടതുപക്ഷ സ്വാധീനം വര്‍ദ്ധിക്കുന്നതില്‍ ഏറ്റവും അസ്വസ്ഥത ഇക്കൂട്ടര്‍ക്കാണ്. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷാവകാശ സംരക്ഷണ പ്രതിബദ്ധതയും ബിജെപിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പുമാണ് ഈ വര്‍ദ്ധിക്കുന്ന സ്വാധീനത്തിന് കാരണം. അന്‍വറിനെപ്പോലുള്ളവര്‍ സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ മുന്നോട്ടുവന്നതും അതിനു സഹായകരമായിട്ടുണ്ട്. അതുകൊണ്ടാണ് സിപിഐ(എം)നെ ഇകഴ്ത്താന്‍ അന്‍വറിനെപ്പോലൊരു കൈക്കോടാലിയെ അവര്‍ നന്നായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി ആര്‍എസ്‌എസിനെപ്പോലെ തന്നെ മതരാഷ്ട്രവാദത്തിന്റെ വക്താക്കളാണ്. രണ്ടുപേര്‍ക്കും കേരളത്തില്‍ പൊതുശത്രു സിപിഐ(എം) ആണ്. കാശ്മീരില്‍ മതനിരപേക്ഷ-ഇടതുപക്ഷ നിലപാടിന്റെ ഏറ്റവും ശക്തനായ വക്താവായ സിപിഐ(എം) നേതാവ് സ. യൂസഫ് തരിഗാമിയെ അദ്ദേഹം എത്രയോ തവണ വിജയിച്ച മണ്ഡലത്തില്‍ തോല്‍പ്പിക്കുന്നതിന് ജമ്മു-കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കുല്‍ഗാമിനു പുറമേ പുല്‍വാമ, സൗത്ത് കശ്മീര്‍ മണ്ഡലങ്ങളിലും മാത്രമേ ജമ്മു-കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി മത്സരിക്കുന്നുള്ളൂ. നിരോധിത സംഘടനയായ ജമ്മു-കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥിക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് കേന്ദ്ര ബിജെപി സര്‍ക്കാരാണ്.

(അങ്ങനെയുമുണ്ടൊരു കാര്യം ജമ്മു-കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ഇപ്പോഴും ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ഭാഗമല്ല. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരകാലത്ത് പാകിസ്ഥാന്‍ പട്ടാളക്കാരോടൊപ്പം സ്വന്തം നാട്ടുകാരെ കൊലപ്പെടുത്തുന്നതിനും സ്ത്രീകളെ പീഡിപ്പിക്കുന്നതിനും ഒത്തുചേര്‍ന്ന പാരമ്ബര്യമാണ് അവിടുത്തെ ജമാഅത്തെ ഇസ്ലാമിക്കുള്ളത്.)

എഡിജിപി ആര്‍എസ്‌എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ടല്ലോ. അപ്പോള്‍ ബിജെപി നേതൃത്വവുമായി 2023-ല്‍ ജമാഅത്തെ ഇസ്ലാമി എന്താണ് കൂടിയാലോചന നടത്തിയതിനെക്കുറിച്ച്‌ സത്യസന്ധമായൊരു പ്രസ്താവനയെങ്കിലും പുറപ്പെടുവിക്കാന്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന് ബാധ്യതയില്ലേ?

അന്‍വറിന്റെ ഇരവാദമൊന്നും വിലപോവില്ല. ഇന്നത്തെ ബഹളമൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *