ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ .വർഷങ്ങള്‍ക്കു മുൻപ് ഗുരു നിത്യചൈതന്യയതി അത്തരമൊരു നിർദേശം നല്‍കിയിരുന്നു.
അതാണ് ശിവഗിരി മഠം ഇന്നും അനുവർത്തിക്കുന്നത്. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടികൊള്ളുന്നുണ്ട്. ഹിന്ദുവല്ലാത്തതിനാല്‍ ഗുരുവായൂരില്‍ യേശുദാസിന് ഇപ്പോഴും പ്രവേശനമില്ല. വാസ്തവത്തില്‍ യേശുദാസിനേക്കാള്‍ നല്ല ഹിന്ദു വേറെയാരുണ്ടെന്നും സ്വാമി ചോദിച്ചു. ഇതിനൊക്കെ മാറ്റംവരണം. ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തില്‍ കാല്‍കഴുകിയ യുവതിയെ അയിത്തം കല്പിച്ച് മാറ്റിനിർത്തിയ പ്രവണത ഇല്ലാതാകണം. മാമൂലുകളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാൻ ഗുരുദർശനത്തിന്റെ വെളിച്ചത്തില്‍ ഉണർന്നു പ്രവർത്തിക്കണം- സ്വാമി സച്ചിദാനന്ദ പറഞ്ഞു.
