സംസ്ഥാനത്ത് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് സുഗമമായി നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും ഹൈകോടതി നിർദേശം.
പ്രശ്ന ബാധിത ബൂത്തുകള്‍ക്കായി മാർഗ നിർദേശങ്ങള്‍ പുറപ്പെടുവിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിർദേശം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെൻസിറ്റീവ് ബൂത്തുകളെന്ന് വിലയിരുത്തിയ ഇടങ്ങളില്‍ തത്സമയ ലൈവ് വെബ്കാസ്റ്റിങിനും അധിക പൊലീസുകാരെ വിന്യസിക്കുന്നതിനും നടപടിയെടുക്കണം.
പോളിങ് ബൂത്തുകളില്‍ വിഡിയോഗ്രഫി വേണമെന്ന് കരുതുന്നവർ മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അപേക്ഷ നല്‍കണം. അപേക്ഷകരുടെ ചെലവില്‍ വിഡിയോഗ്രഫിക്ക് അനുമതി നല്‍കാം. നിലവില്‍ നല്‍കിയ അപേക്ഷകളും പരിഗണിക്കണം. ഭീഷണി ഭയക്കുന്ന സ്ഥാനാർഥികളും ഏജന്റുമാരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കുന്ന അപേക്ഷകളില്‍ നിയമ പ്രകാരം നടപടിയെടുക്കണം.
ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ അധിക പൊലീസ് സേനയെ വിന്യസിക്കാൻ സ്ഥാനാർഥികള്‍ക്കൊ ഏജന്റുമാർക്കൊ അപേക്ഷിക്കാം. യഥാർഥ അവസ്ഥ ബോധ്യപ്പെട്ട് നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. തെരഞ്ഞെടുപ്പില്‍ ബൂത്ത് പിടിത്തം അടക്കം അതിക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം തേടി നല്‍കിയ ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
