അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യൻ എംബസി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നേരത്തേ ‘കാബൂള്‍ നയതന്ത്ര ദൗത്യം’ എന്ന പേരില്‍ പ്രവർത്തിച്ചിരുന്ന ഓഫിസാണ് ഇപ്പോള്‍ എംബസിയായി ഉയർത്തിയിട്ടുള്ളത്. താലിബാൻ ഭരണകൂടവുമായി ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ സുപ്രധാന നയതന്ത്ര നീക്കം.
ബന്ധം മെച്ചപ്പെടുത്താൻ നീക്കം
2021 ഓഗസ്റ്റില്‍ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതിനുശേഷം ഇന്ത്യ അഫ്ഗാനില്‍ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിക്കുകയും എല്ലാ നയതന്ത്ര ദൗത്യങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022 ജൂണിലാണ് ‘നയതന്ത്ര ദൗത്യം’ എന്ന പേരില്‍ ഒരു സംഘത്തെ കാബൂളിലേക്ക് തിരിച്ചയച്ചത്. അതേസമയം, എംബസി ആരംഭിച്ചെങ്കിലും താലിബാൻ ഭരണകൂടത്തിന് ഇന്ത്യ ഔദ്യോഗിക അംഗീകാരം നല്‍കിയേക്കില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
‘ചാർജ് ഡി അഫയേഴ്സ്’ പദവി
അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് നയതന്ത്ര മേഖലയില്‍ ഈ വലിയ ചുവടുവയ്പ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബർ 10ന് മുത്തഖിയുമായി നടത്തിയ ചർച്ചകള്‍ക്ക് ശേഷം, കാബൂളിലെ ‘നയതന്ത്ര ദൗത്യം’ ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞിരുന്നു. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാല്‍ ‘ഇന്ത്യൻ അംബാസിഡർ’ എന്ന പദവി ഉണ്ടായിരിക്കുകയില്ല. പകരം, കാബൂള്‍ ഇന്ത്യൻ എംബസിയുടെ തലവന്‍ ‘ചാർജ് ഡി അഫയേഴ്സ്’ (Charge d’Affaires) എന്ന പദവിയായിരിക്കും നല്‍കുക.
സുരക്ഷ ഉറപ്പാക്കി താലിബാൻ
അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ ഈ സുപ്രധാന നീക്കമെന്നതും ശ്രദ്ധേയമാണ്. സന്ദർശനത്തിനിടെ അഫ്ഗാൻ വിദേശകാര്യമന്ത്രി മുത്തഖി, മറ്റ് രാജ്യങ്ങളെ ലക്ഷ്യമാക്കുന്ന രീതിയില്‍ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യക്ക് ഉറപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പടുത്തുന്നതിന് ഇന്ത്യയുടെ ഈ നടപടി സഹായകരമാകുമെന്നാണ് നയതന്ത്ര മേഖലയിലെ സൂചന.
താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിക്കുമോ? നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
