മുദ്ര ലോണ്‍: സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷൻ

 കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിശദീകരിക്കാൻ നടത്തുന്ന ‘വികസിത് ഭാരത് സങ്കല്‍പ് യാത്ര ‘യുടെ എറണാകുളം ജില്ലാതല ഉദ്ഘാടന പൊതുയോഗത്തില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യത്തെ ബാങ്ക് ഓഫിസര്‍മാരുടെ ഏറ്റവും വലിയ സംഘടനയായ ആള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷൻ സംസ്ഥാന ഘടകം രംഗത്തെത്തി.

കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂനിയനുകള്‍ മന:പൂര്‍വം മുദ്ര വായ്പ നിഷേധിക്കുകയാണെന്ന് ആരോപിക്കുകയും അപേക്ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടാമെന്ന് നിര്‍ദേശിക്കുകയും ചെയ്ത സുരേഷ് ഗോപി , അത്തരം ബാങ്ക് ശാഖകള്‍ക്കെതിരെ പട നയിക്കാനും പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തത്

സമൂഹത്തില്‍ അരാജകത്വം പടര്‍ത്താനും വിദ്വേഷം വളര്‍ത്താനും ലക്ഷ്യമിട്ടാണെന്ന് സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ അംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ പറഞ്ഞു. തുടക്കത്തില്‍ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് മുദ്ര പദ്ധതിയെക്കുറിച്ചും വായ അനുവദിക്കാൻ ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകളെക്കുറിച്ചും ബോധവത്കരിക്കാനാണ് ആലോചിച്ചത്. എന്നാല്‍, എല്ലാ അസംബന്ധങ്ങള്‍ക്കും മറുപടി നല്‍കി വിവരക്കേട് ആഘോഷമാക്കുന്നത് സമയം പാഴാക്കലാണെന്ന തിരിച്ചറിവില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്ന അവഗണയോടെ അപലപിക്കുകയാണ്.

ബാങ്കിംഗ് എന്നത് കേന്ദ്രീകൃതമായി ഭരിക്കുന്ന വിഷയമാണെന്ന് സുരേഷ് ഗോപി മനസ്സിലാക്കണം -സര്‍ക്കുലറില്‍ പറയുന്നു. നടപടിക്രമങ്ങളെക്കുറിച്ച്‌ എന്തെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ കേന്ദ്ര ധനമന്ത്രിയെ സമീപിക്കണം. കര്‍ശന യോഗ്യത മാനദണ്ഡങ്ങളില്ലാതെയും നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയും മുദ്ര വായ്പ വിതരണം ചെയ്യാൻ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാൻ കേന്ദ്ര ധനമന്ത്രിയോട് അഭ്യര്‍ഥിക്കാം. വായ്പ തിരിച്ചടവ് നിര്‍ബന്ധമാക്കാതെ എഴുതിത്തള്ളല്‍ സുഗമമാക്കാനും കേന്ദ്രത്തിനോട് ആവശ്യപ്പെടാം. പക്ഷെ, വായ്പ എഴുതി തള്ളല്‍ വൻകിട കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്ന പ്രിവിലേജ് ആയതിനാല്‍ സാധാരണക്കാരുടെ വായ്പ എഴുതിത്തള്ളുന്നത് അംഗീകരിക്കാൻ കേന്ദ്രം തയാറാകണമെന്നില്ല.

3.25 ലക്ഷം അംഗങ്ങളുള്ള ഏറ്റവും വലിയ സൂപ്പര്‍വൈസറി കേഡര്‍ ട്രേഡ് യൂണിയൻ എന്ന നിലയില്‍ കോണ്‍ഫെഡറേഷ, സുരേഷ് ഗോപിയുടെ നിരുത്തരവാദ പ്രസ്താവനകളോട് പ്രതികരിക്കുന്നത് യുക്തിസഹമല്ല എന്നാണ് കരുതുന്നത്.

അടിസ്ഥാന ബാങ്കിംഗ് തത്വങ്ങളെക്കുറിച്ചും ബാങ്കിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അദ്ദേഹത്തിനുള്ള ധാരണയില്ലായ്മ പ്രകടമാണ്.ഗോപിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയും ഈ വിഷയത്തില്‍ നിരുത്തരവാദപരമായി ഇടപെടുമ്ബോള്‍ ബാങ്കുകള്‍, പ്രത്യേകിച്ച്‌ പൊതുമേഖല ബാങ്കുകള്‍ അനുവദിക്കുന്ന വായ്പകള്‍ സാധാരണക്കാരുടെയും പൊതു നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണെന്നത് തിരിച്ചറിയണം. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ബാങ്ക് ഉദ്യോഗസ്ഥര്‍ മുദ്ര വായ്‌പ വിതരണം ചെയ്‌താല്‍, വായ്പ തിരിച്ചടവ് വെല്ലുവിളിയാവും. ഇത് നിക്ഷേപകരുടെ, പ്രത്യേകിച്ച്‌ സാധാരണ ജനങ്ങള്‍ കഠിനാധ്വാനം ചെയ്ത ബാങ്കുകളില്‍ നിക്ഷേപിച്ച പണം നഷ്ടമാകാൻ കാരണമാകും.

നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ ബാങ്ക് ഓഫിസര്‍മാര്‍ പരാജയപ്പെട്ടാല്‍ നിയമ നടപടി നേരിടുകയും ജോലിതന്നെ നഷ്ടമാകുന്ന ചെയ്യും.സുരേഷ് ഗോപി ആഗ്രഹിക്കുന്നത് പോലെ, ബാങ്ക് ഉദ്യോഗസ്ഥര്‍ തെരുവില്‍ പിച്ച ചട്ടിയുമായി ഭിക്ഷാടനം നടത്തുന്നതിലേക്കും നയിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ഗോപി ഉള്‍പ്പെടെ ആരും ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കില്ലെന്ന വ്യക്തമായ ധാരണയുമുണ്ട്.ജോലിയില്‍ ധാര്‍മിക നിലവാരം പുലര്‍ത്തുകയും നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെ ബോധ്യം ബാങ്ക് ജീവനക്കാര്‍ക്കുണ്ട്.

പൊതു ഖജനാവില്‍ നിന്നാണ് ബാങ്കര്‍മാര്‍ ശമ്ബളവും പെൻഷനും കൈപ്പറ്റുന്നതെന്ന അദ്ദേഹത്തിന്റെ വാദത്തില്‍ അറിവില്ലായ്മ പ്രകടമാണ്. ബാങ്കുകള്‍ കഠിനാധ്വാനം ചെയ്ത ലാഭത്തില്‍നിന്നാണ് ശമ്ബളം ലഭിക്കുന്നതെന്നും അവരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ പുതിയ പെൻഷൻ സ്കീമില്‍ നിന്നാണ് ലഭിക്കുന്നതെന്നും അദ്ദേഹം തിരിച്ചറിയണം. ഈ സ്കീം അടിസ്ഥാനപരമായി ജീവനക്കാരുടെ ശമ്ബളത്തില്‍നിന്നുള്ള സംഭാവന ആണെന്നും പൊതു ഖജനാവില്‍നിന്ന് ഒരു രൂപ പോലും ഈ ഫണ്ടിലേക്ക് വിനിയോഗിക്കുന്നില്ല എന്നും മനസിലാക്കണം.

സുരേഷ് ഗോപിക്ക് രാജ്യത്തിന്റെ പുരോഗതി ആത്മാര്‍ഥമായി സംഭാവന നല്‍കാനും അതിന്റെ വികസനത്തില്‍ ആത്മാര്‍ഥമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ പ്രചാരണത്തിനും പരസ്യത്തിനും കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖല ബാങ്കുകളും പൊതു മുതലുകളും ഉപയോഗിക്കരുതെന്ന് അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഉപദേശിക്കണം.

പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയുടെ വേദിയില്‍ വെച്ച്‌ അദ്ദേഹം നടത്തിയ രാഷ്ട്രീയ പ്രസ്താവനക്ക് പകരം ബാങ്കുകള്‍ സമ്ബാദിക്കുന്ന ലാഭം തെരഞ്ഞെടുപ്പ് പ്രൊപഗണ്ട പരസ്യങ്ങളില്‍ പാഴാക്കാതെ കേന്ദ്ര സര്‍ക്കാരിലേക്ക് വഴിമാറ്റി, പൊതുജനക്ഷേമത്തിനായി കൂടുതല്‍ നന്നായി വിനിയോഗിക്കാമെന്നു ഉപദേശിക്കുന്നതും നന്നാകും.

സുരേഷ് ഗോപിയുടെ പ്രസ്താവനയിലെ അറിവില്ലായ്മയും യുക്തിയുമില്ലായ്മയും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ പ്രസ്താവനക്ക് മറുപടി നല്‍കേണ്ടെന്ന് കോണ്‍ഫെഡറേഷൻ ബോധപൂര്‍വം തീരുമാനിക്കുന്നു.ബാങ്ക് ജീവനക്കാര്‍ക്കും ബാങ്കിംഗ് സംവിധാനത്തിനുമെതിരെ അദ്ദേഹം വിദ്വേഷം പരത്തുന്നത് അറിവില്ലായ്മയാണെന്നു കണ്ട് അര്‍ഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കുന്നു. ചെയ്യുന്ന തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടത് കടമയാണെന്ന് ബാങ്ക് ജീവനക്കാര്‍ക്ക് അറിയാം. വിവരക്കേടുകള്‍ക്ക് മറുപടി നല്‍കി സ്വയം അപഹാസ്യരാകുന്നതില്‍ അര്‍ഥമില്ല.

അഭിനേതാക്കള്‍ രാഷ്ട്രീയക്കാരായി മാറി വോട്ട് ബാങ്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദ്വേഷ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്ബോള്‍ അത്തരം നാടകീയതകള്‍ക്ക് മുകളില്‍ ഉയരാൻ രാജ്യത്തോട് പ്രതിജ്ഞാബദ്ധരായ ബാങ്ക് ജീവനക്കാര്‍ക്ക് സാധിക്കണം.അറിവില്ലായ്മ ആഘോഷിക്കുന്നതിന് പകരം അര്‍ഹിക്കുന്ന പരിഹാസത്തോടെ തള്ളിക്കളയാം -സര്‍ക്കുലറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *