സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹൈസ്കൂളില്‍ പുതിയ സമയക്രമം. ക്ലാസുകള്‍ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ അര മണിക്കൂർ അധികസമയം ക്ലാസുണ്ടാകും. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു.
220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തില്‍ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്കൂളില്‍ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ.
സ്കൂള്‍ പ്രവർത്തന സമയത്തിലെ മാറ്റം മതപഠന വിദ്യാർത്ഥികളെ ബാധിക്കും എന്നായിരുന്നു സമസ്തയുടെ വിമർശനം. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു. കോടതി കർശനമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമയമാറ്റ ക്രമീകരണം നടപ്പാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.