പാക്കിസ്ഥാനെ വിറപ്പിച്ച്‌ ഭൂകമ്ബ പരമ്ബര, അണിയറയില്‍ ആണവ പരീക്ഷണമോ?

2024 ഏപ്രില്‍ മുതല്‍ 2024 ഒക്ടോബർ വരെ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു, ഇരു രാജ്യങ്ങളും പരസ്പരം വൻതോതിലുള്ള ഡ്രോണ്‍, മിസൈല്‍, വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ അതേ സമയം തന്നെയാണ്, ഇറാനില്‍ കുറഞ്ഞ തീവ്രതയുള്ള ഭൂകമ്ബങ്ങളുടെ ഒരു പരമ്ബര റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ഇത് ഇറാൻ ഭൂഗർഭ ആണവ പരീക്ഷണങ്ങള്‍ നടത്തിയെന്നും, ഈ ഭൂകമ്ബങ്ങള്‍ ഭൂമിക്കടിയില്‍ നിന്ന് പുറത്തുവിടുന്ന ഊർജ്ജം മൂലമാണെന്നും ഉള്ള അനുമാനങ്ങള്‍ക്ക് കാരണമായി. സമാനമായ ഒരു സാഹചര്യമാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി പാക്കിസ്ഥാനില്‍ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനെതിരെ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനിടെയാണ്, പാക്കിസ്ഥാനില്‍ നിന്ന് നേരിയ തീവ്രതയുള്ള ഭൂകമ്ബം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെടിനിർത്തല്‍ പ്രഖ്യാപനത്തിനു ശേഷവും തുടർച്ചയായ ദിവസങ്ങളില്‍ രണ്ട് ഭൂകമ്ബങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് ഭൂകമ്ബങ്ങള്‍ ആണ് രാജ്യത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

ഇതോടുകൂടിയാണ് പാക്കിസ്ഥാന്റെ ആണവ പരീക്ഷണത്തെ കുറിച്ചുള്ള സംശയങ്ങള്‍ തലപൊക്കുന്നതും. ഭൂകമ്ബങ്ങള്‍ പ്രധാനമായും രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് സംഭവിച്ചത്. മെയ് 12 തിങ്കളാഴ്ച പാക്കിസ്ഥാനില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മെയ് 10 ന് രാവിലെ തുടർച്ചയായി രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. 4.7 തീവ്രത രേഖപ്പെടുത്തിയതിന് ശേഷം 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഭൂമിശാസ്ത്രപരമായി ഭൂകമ്ബങ്ങള്‍ സജീവമായ ഹിമാലയൻ മേഖലയിലെ ടെക്റ്റോണിക് ചലനമാണ് ഇതിന് കാരണമെന്ന് ഭൗമശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരും പറയുന്നു. ഇത് ഈ മേഖലയിലെ ഒരു സാധാരണ പ്രതിഭാസമാണ്. എന്നാല്‍, പശ്ചിമേഷ്യയിലെ ഭൂകമ്ബങ്ങളെക്കുറിച്ചുള്ള ഓർമ്മകളും, ഈ ഭൂകമ്ബങ്ങളും എല്ലാം പലതരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

നിലവിലെ ഭൂചലനങ്ങള്‍, രഹസ്യമായി നടത്തിയ ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 1998 മെയ് മാസത്തില്‍ ചാഗായി കുന്നുകളില്‍ പാക്കിസ്ഥാൻ നടത്തിയ ഭൂഗർഭ ആണവ പരീക്ഷണങ്ങളെയാണ് ഈ പശ്ചാത്തലത്തോട് സമാനമായി അവർ പരാമർശിക്കുന്നത്. അത്തരം പരീക്ഷണങ്ങള്‍ പലപ്പോഴും ഭൂകമ്ബ സെൻസറുകളില്‍ കണ്ടെത്താവുന്ന ഭൂകമ്ബ പ്രവർത്തനങ്ങള്‍ക്ക് കാരണമാകുന്നു എന്ന് നിരീക്ഷകർ അവകാശപ്പെടുന്നു. എന്നാല്‍ മറ്റു ചിലർ ഈ വാദങ്ങളെ തള്ളുന്നുമുണ്ട്.

പാക്കിസ്ഥാൻ നടത്തിയേക്കാവുന്ന ആണവ പരീക്ഷണങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളെ നാഷണല്‍ സെന്റർ ഫോർ സീസ്‌മോളജി ഡയറക്ടർ ഒ പി മിശ്ര തള്ളിക്കളയുകയാണ് ചെയ്യുന്നത്. “ആണവ സ്ഫോടനങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു രീതിയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഒരു സ്വാഭാവിക ഭൂകമ്ബത്തിന് രണ്ട് ഘട്ടങ്ങളും, ആണവ സ്ഫോടനത്തിന് ഒരു പ്രത്യേക തൃതീയ ഘട്ടവുമാണ് ഉള്ളത്. ഒരു ആണവ സ്ഫോടനത്തെത്തുടർന്ന് ഉപരിതലത്തിലുണ്ടാകുന്ന പ്രതിധ്വനിയെ സീസ്‌മോഗ്രാഫുകള്‍ക്ക് വ്യക്തമായി കണ്ടെത്താൻ കഴിയും”എന്നും മിശ്ര പിടിഐയോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സീസ്മോഗ്രാഫുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ആണവ സ്ഫോടനങ്ങള്‍ വ്യത്യസ്തമാണെന്നാണ് മുതിർന്ന ഭൂകമ്ബ ശാസ്ത്രജ്ഞൻ എ കെ ശുക്ല പറയുന്നത്. മുൻ ഭൂകമ്ബങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നും ശുക്ല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *