എന്താണ്, എന്തിനാണ് മോക്ഡ്രില്‍? പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദേശവ്യാപക സുരക്ഷാ അഭ്യാസം നാളെ, ഇന്ത്യയെ സജ്ജമാക്കുന്നത് യുദ്ധത്തിലേക്കോ? അതോ, മുന്‍കരുതലോ?

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ തുടർച്ചയായ 12-ാം ദിവസം രാത്രിയും ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നേരെ പാക് മേഖലയില്‍ നിന്നുളള വെടിവയ്പ്പ് നടന്നു.

കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ഥാര്‍, നവ്‌ഷേര, സുന്ദര്‍ബനി, അഖ്നൂർ എന്നിവയ്ക്ക് എതിർവശത്തുള്ള പ്രദേശങ്ങളില്‍ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഘര്‍ഷ സാധ്യതകള്‍ രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി തിരഞ്ഞെടുത്ത 244 ജില്ലകളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നാളെയാണ് (ബുധനാഴ്ച) മോക് ഡ്രില്ലുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുന്നോടിയായി ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.

എന്താണ് മോക്ക് ഡ്രില്‍

യുദ്ധം, മിസൈല്‍ ആക്രമണം, വ്യോമാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ സാധാരണക്കാരും സർക്കാർ സംവിധാനങ്ങളും പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് പരിശീലിപ്പിക്കുന്നതാണ് സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്‍. 1962 ല്‍ ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനീസ് സൈന്യം നിയമവിരുദ്ധമായി വലിയ തോതില്‍ ഭൂമി കൈവശപ്പെടുത്തിയപ്പോഴാണ് ഈ ആശയം ആദ്യമായി നടപ്പാക്കിയത്.

മോക്ക് ഡ്രില്ലിന്റെ പ്രധാന വശങ്ങള്‍

വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുക.

ഇന്ത്യൻ വ്യോമസേനയുമായുള്ള ഹോട്ട്‌ലൈൻ/റേഡിയോ കമ്മ്യൂണിക്കേഷൻ ലിങ്കുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുക.

കണ്‍ട്രോള്‍ റൂമുകളുടെയും ഷാഡോ കണ്‍ട്രോള്‍ റൂമുകളുടെയും പ്രവർത്തനക്ഷമത പരിശോധിക്കുക.

ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ സ്വയം സംരക്ഷിക്കുന്നതിന് ജനങ്ങള്‍ക്കും വിദ്യാർത്ഥികള്‍ക്കും പരിശീലനം നല്‍കുക.

അഗ്നിശമന സേന, രക്ഷാപ്രവർത്തന ദൗത്യ സംഘം തുടങ്ങിയ സര്‍വീസുകളെ സജീവമാക്കി, അവരുടെ പ്രതികരണങ്ങള്‍ പരിശോധിക്കുക.

ജില്ലാ കണ്‍ട്രോളർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ ഡിഫൻസ് വാർഡന്മാർ, വളണ്ടിയർമാർ, ഹോം ഗാർഡുകള്‍, എൻ.സി.സി, നാഷണല്‍ സർവീസ് സ്കീം (എൻഎസ്‌എസ്), കോളേജ്, സ്കൂള്‍ വിദ്യാർത്ഥികള്‍ എന്നിവരുടെ സജീവ പങ്കാളിത്തം സുരക്ഷാ അഭ്യാസത്തില്‍ ഉണ്ടായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

മോക്ക് ഡ്രില്ലിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണം സംബന്ധിച്ച്‌ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ രഹസ്യ ചര്‍ച്ചയില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ ലഷ്‌കർ-ഇ-തൊയ്ബയുടെ പങ്കാളിത്തത്തെക്കുറിച്ച്‌ അംഗങ്ങള്‍ പാക്കിസ്ഥാനോട് ചോദിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചകളില്‍ യുഎൻ സുരക്ഷാ സമിതി അംഗങ്ങള്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *