പാലക്കാട്ടേയ്ക്ക് പി വി അന്‍വറില്ല ; മിന്‍ഹാജ് ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിച്ചേക്കില്ല. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

എന്നാല്‍ പാലക്കാടും ചേലക്കരയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പി വി അന്‍വറിന്റെ തീരുമാനം.

പാലക്കാട് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജിനേയും ചേലക്കരയില്‍ മുന്‍ കെപിസിസി സെക്രട്ടറി എന്‍ കെ സുധീറിനെ ചേലക്കരയിലും നിര്‍ത്താനാണ് അന്‍വറിന്റെ തീരുമാനം. ഇന്ന് പാലക്കാട് എത്തുന്ന അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പി വി അന്‍വര്‍ നീക്കം നടത്തിയിരുന്നു. സരിനുമായി കൂടിക്കാഴ്ച നടത്തി അന്‍വര്‍ സരിനെ മത്സരിപ്പിക്കാനുള്ള താത്പര്യം അറിയിച്ചു. എന്നാല്‍ ഡിഎംകെയുമായി ചേരാന്‍ സരിന്‍ തയ്യാറായില്ല. പകരം ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.
ചേലക്കരയില്‍ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് എന്‍ കെ സുധീര്‍ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *