കോണ്‍ഗ്രസ് അക്രമം അഴിച്ചിവിടുന്നു, ലക്ഷ്യം നവകേരള സദസിനെ അലങ്കോലപ്പെടുത്തലെന്ന് സിപിഐഎം

നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്രമം അഴിച്ചിവിടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

കരിങ്കൊടി പ്രകടനം നടത്തിയും സംഘര്‍ഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. നവകേരള ബസിന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തോടും പിന്നാലെയുണ്ടായ അക്രമങ്ങളോടും പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം.

നവകേരളസദസ് കണ്ണൂരിലെത്തിയപ്പോള്‍ ആസൂത്രിതമായാണ് അക്രമം കാണിച്ചത്. യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണം. ജനാധിപത്യപരമായി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ തകര്‍ക്കാന്‍ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ചെയ്ത ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി ജനങ്ങളോട് പറയാനും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന പരിപാടി തുടങ്ങി രണ്ടാം ദിവസമായപ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായി. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കെല്ലാം അപ്പുറമാണ് സദസിനെത്തുന്ന ജനസഞ്ചയം. യുഡിഎഫിനോടൊപ്പമുള്ള നേതാക്കളും പിന്തുണയുമായി എത്തുന്നു. ഈ വിജയത്തില്‍ ഹാലിളകിയ യുഡിഎഫ് നേതൃത്വമാണ് യൂത്ത്‌കോണ്‍ഗ്രസുകാരെ ഇളക്കിവിട്ട് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സംഘര്‍ഷമുണ്ടാക്കി നവകേരള ജനസദസിന്റെ ശോഭ കെടുത്താനുള്ള നീക്കം അപലപനീയമാണ്. അത്തരം പ്രകോപന ശ്രമങ്ങളില്‍ ആരും പെട്ടുപോകരുത്. യുഡിഎഫ് നടത്തുന്ന ഇത്തരം നീചമായ നീക്കങ്ങളേയും ഗൂഢാലോചനകളെയും ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടണം. സിപിഐഎം പ്രവര്‍ത്തകര്‍ സംയമനം പാലിച്ച്‌ നവകേരള സദസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണം. ഒരു കാരണവശാലും പ്രകോപിതരാവരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *