കേരളത്തില്‍ വീണ്ടും നിപയോ? കോഴിക്കോട് പതിനാലുകാരൻ വൈറസ് ബാധയെന്ന് സംശയം; സ്രവം പരിശോധനക്ക് അയക്കും

കോഴിക്കോട് ചികിത്സയിലുള്ള പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

നിപ വൈറസ് ബാധയുടെ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. നിലവില്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ സ്രവ സാംപിള്‍ ഇന്ന് പുണെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്‌ക്ക് അയക്കും.

അതേസമയം, സംസ്ഥാനത്ത് മഴ വ്യാപകമായതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും പുറമേ എച്ച്‌1എൻ1 (H1N1) സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം എച്ച്‌ 1 എന്‍ 1 വൈറസ് ബാധിച്ച്‌ മലപ്പുറത്ത് ഒരാള്‍ മരിക്കുകയും ചെയ്തു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് എച്ച്‌ 1 എന്‍ 1 ബാധയെത്തുടർന്ന് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഇവർ മരണപ്പെട്ടത്.

സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കില്‍ പന്നിപ്പനി അല്ലെങ്കില്‍ എച്ച്‌ വണ്‍ എൻ വണ്‍ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതല്‍ പകർച്ചവ്യാധിയായി അന്താരാഷ്‌ട്രതലത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ വിഭാഗത്തില്‍പ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വ്യാപകമായി പകരുന്ന ഈ വൈറസ് മനുഷ്യരില്‍ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നു. വായുവിലൂടെ പകരുന്ന വൈറസാണ് എച്ച്‌1 എന്‍1.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളില്‍ക്കൂടിയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്. അസുഖബാധിതനായ ആളില്‍നിന്നും രണ്ടുമുതല്‍ ഏഴുദിവസം വരെ ഇതു പകരാൻ സാധ്യതയുണ്ട്. തുമ്മുമ്ബോഴും ചുമയ്‌ക്കുമ്ബോഴും ശ്വാസകോശത്തില്‍നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെ മറ്റുള്ളവരിലേക്കു എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *