‘മോദിയെ അയച്ചത് അംബാനിയേയും അദാനിയേയും സഹായിക്കാന്‍’; ദൈവമാണ് അയച്ചതെന്ന മോദി വാദത്തെ ട്രോളി രാഹുല്‍

‘ദൈവമാണ് തന്നെ അയച്ചത്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പാവങ്ങളെ സഹായിക്കുന്നതിന് പകരം അദാനി, അംബാനിമാരെ പോലെയുള്ളവരെ സഹായിക്കാനാണ് മോദിയെ അയച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. അടുത്തിടെ ചാനല്‍ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ദൈവം അയച്ചതാണെന്ന പരാമര്‍ശം നടത്തിയത്.
‘നരേന്ദ്ര മോദി മറ്റുള്ളവരെ പോലെ ബയോളജിക്കലി ജനിച്ച ആളല്ല. മോദി മുകളില്‍ നിന്ന് നേരിട്ട് വന്നതാണ്. അദ്ദേഹത്തെ ദൈവം ഇന്ത്യയിലേക്ക് അയച്ചതാണ്. അദ്ദേഹത്തെ ദൈവം അയച്ചത് അംബാനിയേയും അദാനിയേയും സഹായിക്കാനാണ്. അല്ലാതെ, കര്‍ഷകരേയും തൊഴിലാളികളേയും പാവപ്പെട്ടവരേയും സഹായിക്കാന്‍ വേണ്ടിയല്ല’, രാഹുല്‍ പരിഹസിച്ചു. ഏതുതരത്തിലുള്ള ദൈവമാണ് അദ്ദേഹത്തെ അയച്ചിരിക്കുന്നത് എന്ന് ചോദിച്ച രാഹുല്‍, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം ദൈവമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡ്യ മുന്നണി അധികാരത്തിലേറിയാല്‍ അഗ്‌നിപഥ് പദ്ധതി നീക്കം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. ‘രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികരെ രണ്ട് വിഭാഗമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചിരിക്കുന്നു. ഒന്ന് സാധാരണ സൈനികനും മറ്റൊന്ന് പാവപ്പെട്ട വീട്ടിലെ സൈനികനും. ആദ്യത്തെ വിഭാഗത്തിന്റെ കുടുംബത്തിന് പെന്‍ഷന്‍, സ്റ്റാറ്റസ് തുടങ്ങി മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാല്‍, അഗ്‌നിവീറുകള്‍ക്കാകട്ടെ പെന്‍ഷനോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഇന്‍ഡ്യ അധികാരത്തില്‍ വന്നാല്‍ അഗ്‌നിപഥ് പദ്ധതി തുടച്ചുനീക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പദ്ധതി സൈന്യത്തിന് വേണ്ടെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *