പ്രവാസി പൂജിക്കാൻ നല്‍കിയ നവരത്നമോതിരം മേല്‍ശാന്തി പണയംവച്ചു

പ്രവാസി പൂജിച്ചുനല്‍കാൻ ഏല്‍പ്പിച്ച നവരത്നമോതിരം പണയംവച്ച മേല്‍ശാന്തിയെ സസ്പെൻഡ് ചെയ്തു. തിരുമൂഴിക്കുളം ദേവസ്വം മേല്‍ശാന്തി കെ.പി.

വിനീഷിനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. ദുബായില്‍ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവും പൂജിച്ച്‌ നല്‍കാൻ ഏല്‍പ്പിച്ച ഒന്നര ലക്ഷം രൂപ വിലവരുന്ന നവരത്നമോതിരമാണ് ഇയാള്‍ പണയംവച്ചത്. സംഭവത്തില്‍ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്പെൻഷൻ.

പറവൂർ സ്വദേശി പുതുതായി വാങ്ങിയ നവരത്ന മോതിരം പൂജിക്കാൻ ഏല്‍പ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 21 ദിവസത്തെ പൂജ ചെയ്താല്‍ കൂടുതല്‍ ഉത്തമമാകുമെന്ന് മേല്‍ശാന്തി പ്രവാസിയേയും കുടുംബത്തേയും പറഞ്ഞ് വിശ്വസിപ്പിച്ചു. ഒടുവില്‍ ദിവസങ്ങള്‍ക്കു ശേഷം മേല്‍ശാന്തി പട്ടില്‍ പൊതിഞ്ഞ് നല്‍കിയത് ചന്ദനവും പൂവും മാത്രമായിരുന്നു.

മോതിരം കൈമോശം വന്നെന്നാണു മേല്‍ശാന്തി പറഞ്ഞത്. പ്രവാസിയും കുടുംബവും ദേവസ്വം കമ്മിഷണർക്കു പരാതി നല്‍കിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോതിരം പണയം വച്ചെന്നു മേല്‍ശാന്തി സമ്മതിച്ചു. അന്വേഷണത്തിനിടയില്‍ പിന്നീട് മേല്‍ശാന്തി മോതിരം തിരികെ നല്‍കി. എന്നാല്‍ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മിഷണറുടെ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതേ സമയം മോതിരം യഥാവിധി രസീത് എഴുതി വഴിപാടായി ക്ഷേത്രത്തില്‍ ഏല്‍പിച്ചതല്ലെന്നും മേല്‍ശാന്തിയുമായി വഴിപാടുകാർ നേരിട്ട് ഇടപാട് നടത്തുകയായിരുന്നുവെന്നുമാണു തിരുമൂഴിക്കുളം ദേവസ്വം അധികൃതർ പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്‌ഐ എസ്.വി. ബിജു പറഞ്ഞു.

തിരുമൂഴിക്കുളം ദേവസ്വത്തിലെത്തന്നെ കീഴ്ശാന്തി മനോജിനെ മേടവിഷു ഡ്യൂട്ടിക്കു ശബരിമലയില്‍ ആടിയ നെയ്യ് മറിച്ചുവിറ്റെന്ന പരാതിയില്‍ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു ശാന്തിക്കാരും സസ്പെൻഷനിലായതോടെ തിരുവാലൂർ സബ്ഗ്രൂപ്പില്‍പെട്ട കീഴാനിക്കാവ് ദേവസ്വം ശാന്തി എം.ജി. കൃഷ്ണനെ പകരം നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *