തൃശൂരില്‍ ബസ് ടിക്കറ്റിന് 3 രൂപ ചില്ലറ ഇല്ലാത്തതിനാല്‍ 500 രൂപ കൊടുത്തതിന് കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

തൃശൂർ കരുവന്നൂരില്‍ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തില്‍ ബസ്സില്‍ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു.

എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടില്‍ പവിത്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് രൂപ ചില്ലറ ഇല്ലാത്തതിന് പവിത്രൻ 500 രൂപ നല്‍കിയതിനാണ് കണ്ടക്ടർ മർദ്ദിച്ചത്. ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.

തൃശൂരില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്കു വരികയായിരുന്ന ശാസ്താ ബസില്‍ വെച്ച്‌ കരുവന്നൂർ രാജാ കമ്ബനിയുടെ സമീപത്തുനിന്നാണ് പവിത്രൻ ബസ് കയറിയത്. ബംഗ്ലാവിനടുത്തുള്ള കെഎസ്‌ഇബി ഓഫീസില്‍ വൈദ്യുതിബില്‍ അടയ്ക്കാൻ പോകുകയായിരുന്നു. ആദ്യം 10 രൂപ നല്‍കിയെങ്കിലും 13 രൂപയാണ് ബസ് ചാർജെന്ന് കണ്ടക്ടർ പറഞ്ഞപ്പോള്‍ ചില്ലറയില്ലാത്തതിനാല്‍ 500 രൂപ നല്‍കി.

തിരിച്ച്‌ 480 രൂപയാണ് കണ്ടക്ടർ നല്‍കിയത്. ബാക്കി തുകയുടെ പേരില്‍ ഇരുവരും തമ്മില്‍ തർക്കമായി. ഇതിനിടയില്‍ പവിത്രന് ഇറങ്ങേണ്ട ബംഗ്ലാവ് സ്റ്റോപ്പും കഴിഞ്ഞിരുന്നു. പുത്തൻതോട് സ്റ്റോപ്പില്‍ ബസ് നിർ ത്താൻ തുടങ്ങിയപ്പോള്‍ ഇറങ്ങാൻ ശ്രമിച്ച പവിത്രനെ ഊരകം സ്വദേശിയായ കണ്ടക്ടർ രതീഷ് പിന്നില്‍നിന്ന് ചവിട്ടി. നിയന്ത്രണം വിട്ട് തലയിടിച്ചു വീണ പവിത്രന് ആഴത്തില്‍ മുറിവേറ്റു. വീണുകിടന്ന പവിത്രന്റെ തല പിടിച്ച്‌ കണ്ടക്ടർ കല്ലില്‍ ഇടിച്ചു. സംഭവം കണ്ട നാട്ടുകാരാണ് കണ്ടക്ടറെ പിടിച്ചുമാറ്റി പവിത്രനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇദ്ദേഹത്തെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റി.

പരിക്ക് ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ 14ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയായിരുന്നു മരണം. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് കണ്ടക്ടർ രതീഷ് റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *