അമേഠിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു ; പാര്‍ട്ടി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.അമേഠിയിലെ കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

അഞ്ചാം ഘട്ടമായി മേയ് 20 ന് അമേഠിയില്‍ തിരഞ്ഞെടുപ്പ് നടത്താനിരിക്കെ ഇതുവരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിലാണ് പ്രതിഷേധം.

അമേഠിയ്ക്ക് രാഹുലിനേയോ പ്രിയങ്കയേയോ സ്ഥാനാര്‍ഥിയായി വേണമെന്ന ആവശ്യവുമായാണ് ഒരു സംഘം ആളുകള്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. അമേഠി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍, മുന്‍ ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ‘ഞങ്ങള്‍ക്ക് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ വേണമെന്നും നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ പ്രതാപം വീണ്ടെടുക്കണമെ’ന്നും പാര്‍ട്ടി ജില്ലാ വക്താവ് അനില്‍ സിങ് വ്യക്തമാക്കി.
അഞ്ചാം ഘട്ടത്തില്‍ മേയ് 20നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്. എന്നാല്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ നിശ്ചയിക്കാനായിട്ടില്ല, ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് നേതൃത്വം അറിയിക്കുന്നത്. റോബര്‍ട്ട് വാദ്ര മണ്ഡലത്തില്‍ കണ്ണുവെക്കുന്നുണ്ടെങ്കിലും ഗാന്ധി കുടുംബം പാരമ്ബര്യമായി സൂക്ഷിച്ചു പോന്നിരുന്ന ഇരു മണ്ഡലത്തിലും രാഹുലും പ്രിയങ്കയും മത്സരിക്കണമെന്നാണ് വിവിധ കോണില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. ബി ജെ പി സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ പത്രിക നല്‍കി പ്രചാരണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *