ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം തകരാറിലായി

ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം തകരാറിലായതായി റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അല്‍ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്ത് വിട്ടു. ഗാസയില്‍ നിന്ന് തൊടുത്തുവിട്ട ഹമാസ് റോക്കറ്റിനെ നിര്‍വീര്യമാക്കുന്നതിന് പകരം, അത് യു-ടേണ്‍ ചെയ്ത് ഇസ്രായേല്‍ പ്രദേശത്തേക്ക് തന്നെ പതിക്കുകയായിരുന്നു. പുറത്ത് വരുന്ന ദൃശ്യങ്ങളില്‍ തന്നെ ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനത്തില്‍ നിന്നുള്ള മിസൈല്‍ തകരാറിലാണെന്ന് വ്യക്തമാണ്.

സിസ്റ്റത്തിന്റെ മിസൈലുകള്‍ യു-ടേണ്‍ ചെയ്ത് ടെല്‍ അവീവിലെ വീടുകളിലും ആശുപത്രി പരിസരത്തും പതിക്കുന്നതായാണ് കാണുന്നത്. ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ ഹമാസും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും തൊടുക്കുന്ന മിസൈലുകള്‍ ഇസ്രേയലില്‍ പതിക്കുന്നത് ഒഴിവാകുന്നത് ഈ പ്രതിരോധ സംവിധാനത്തിലൂടെയാണ്.

ആയിരക്കണക്കിന് റോക്കറ്റുകളാണ് ഒക്ടോബര്‍ ഏഴിന് ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് ഹമാസ് തീവ്രവാദികള്‍ തൊടുത്തുവിട്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും റോക്കറ്റുകള്‍ വിക്ഷേപിച്ചതിലൂടെയാണ് ഇസ്രയേലിന്റെ വജ്രായുധമായ അയണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനത്തെ ഹമാസിന് മറികടക്കാനായത്. റോക്കറ്റ് ആക്രമണങ്ങള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍, ആളില്ലാ ആകാശ പേടകങ്ങള്‍ ( യു.എ.വി ) എന്നിവയെ നേരിടാൻ ഇസ്രയേല്‍ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ലോകത്തെ ഏറ്റവും ശക്തവും പഴുതില്ലാത്ത സുരക്ഷ ഒരുക്കുന്നതുമായ അയണ്‍ ഡോം ഗാസയില്‍ നിന്നടക്കം ഇസ്രയേലിനെ ലക്ഷ്യമാക്കുന്ന റോക്കറ്റുകളെ തകര്‍ത്ത് മുമ്ബ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

ഭീഷണികള്‍ കണ്ടെത്തുന്നതിനും ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള വിക്ഷേപണങ്ങളുടെ പാതയെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അയണ്‍ഡോം, റഡാറുകളുടെ ശൃംഖലയെ ഉപയോഗിക്കുന്നു. 4 മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരത്തു നിന്ന് വരുന്ന റോക്കറ്റുകളെ തകര്‍ക്കാൻ അയണ്‍ ഡോമിനാകും. ഭീഷണി ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ സഞ്ചാര ഗതി അയണ്‍ ഡോം ട്രാക്ക് ചെയ്യുകയും പ്രവചിക്കുകയും ചെയ്യും. റോക്കറ്റിന്റെ ലക്ഷ്യം ജനവാസ മേഖലയാണെങ്കില്‍ ‘ താമിര്‍ ‘ എന്നറിയപ്പെടുന്ന ഒരു ഇന്റര്‍സെപ്റ്റര്‍ മിസൈലിനെ അയണ്‍ ഡോം വിക്ഷേപിക്കും. റോക്കറ്റുകളെ താമിര്‍ നശിപ്പിക്കുന്നു.

റോക്കറ്റിനെ കൃത്യമായി ഉന്നംവയ്ക്കാൻ താമിറിന് തത്സമയം അതിന്റെ ഗതി ക്രമീകരിക്കാനും കഴിയും. അയണ്‍ ഡോമിന്റെ കൃത്യതയെ മറികടക്കാൻ ഹമാസ് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച ഹമാസ് 20 മിനിറ്റില്‍ 5,000 റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തു . ഒരേ സമയം ആയിരക്കണക്കിന് ലക്ഷ്യങ്ങള്‍ പാഞ്ഞെത്തിയത് അയണ്‍ ഡോമിനെ പ്രതിരോധത്തിലാക്കി. എങ്കില്‍ പോലും, ഇസ്രായേലിന് അയണ്‍ഡോം രക്ഷാകവചം തന്നെയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഹമാസ് റോക്കറ്റുകളെ നിലംതൊടീക്കാനുള്ള സാഹചര്യം അയണ്‍ഡോം അനുവദിച്ചിരുന്നില്ല.

ഇസ്രയേലിലെ റാഫേല്‍ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും ചേര്‍ന്ന് നിര്‍മ്മിച്ച അയണ്‍ ഡോമിനെ 2011ലാണ് രാജ്യം ഉപയോഗിച്ചു തുടങ്ങിയത്. ഓരോ എതിര്‍റോക്കറ്റും നശിപ്പിക്കാൻ അയണ്‍ ഡോമിനു വേണ്ടിവരുന്നത് ഏകദേശം 40000 യുഎസ് ഡോളറാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു. 33 ലക്ഷത്തിലധികം രൂപ വരുമിത്.

ഇസ്രയേലിലെമ്ബാടും പത്തിലധികം അയണ്‍ഡോം സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. റഡാര്‍ ഉപയോഗിച്ച്‌, റോക്കറ്റുകളെ കണ്ടെത്തിയശേഷം മിസൈലുകള്‍ തൊടുക്കുകയെന്നതാണ് അയണ്‍ ഡോമിന്‌റെ രീതി.

യുഎസിന്‌റെ പേട്രിയറ്റ് പോലുള്ള ധാരാളം മിസൈല്‍വേധ സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ അയണ്‍ഡോം ഗൈഡഡ് മിസൈലുകളെയല്ല, മറിച്ച്‌ നിയന്ത്രിക്കപ്പെടാതെ വിടുന്ന റോക്കറ്റുകളെയാണ് ലക്ഷ്യമിടുന്നത്.

അയണ്‍ ഡോമിന്റെ ഉല്‍പാദന, പ്രവര്‍ത്തന ചെലവ് കൂടുതലായതിനാല്‍ ഇതു വലിയ സാമ്ബത്തിക ബാധ്യത ഇസ്രയേലിനുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഇസ്രയേലിലേക്കു വരുന്ന റോക്കറ്റുകളും മിസൈലുകളും നശിപ്പിക്കാൻ ഫൈബര്‍ ലേസര്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന അയണ്‍ ബീം ഉം ഇസ്രായേല്‍ വികസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *